കുട്ടനാട്ടില്‍ നെല്ല് സംഭരണം നിലച്ചു. ക്വിന്‍റലിന് ഇരുപതുകിലോ കിഴിവ് വേണമെന്ന് മില്ലുടമകള്‍ നിലപാടെടുത്തതോടെ കൊയ്ത അയ്യായിരം ടണ്ണിലധികം നെല്ല് പാടത്തുകിടക്കുകയാണ്. ഭക്ഷ്യമന്ത്രിക്കുള്‍പ്പെടെ കര്‍ഷകര്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. കുട്ടനാട് ചെമ്പുമ്പുറം പുളിക്കക്കാവ് പാടശേഖരത്ത് കഴിഞ്ഞ ഇരുപത്തിയേഴാം തീയതി കൊയ്ത്ത് കഴിഞ്ഞതാണ്.
പതിവ് നടപടിക്രമം അനുസരിച്ച് കൊയ്യുന്നകാര്യം പാടി ഓഫീസില്‍ അറിയിച്ചിരുന്നു. അവിടെനിന്നാണ് മില്ലുടമകള്‍ക്ക് സംഭരണത്തിനുള്ള നിര്‍ദേശം നല്‍കുന്നത്. തുടര്‍ന്ന് ഏജന്‍റുമാരെത്തി നെല്ലെടുക്കും. ഇക്കുറി പതിനാല് ദിവസം കഴിഞ്ഞിട്ടും സംഭരിക്കാന്‍ ആളെത്തിയില്ല. ക്വിന്‍റലിന് ഇരുപതുകിലോ കിഴിവ് നല്‍കിയാല്‍ നെല്ലെടുക്കാമെന്നാണ് നിലപാട്. ഉപ്പുവെള്ളം കയറിയതിനാല്‍ നെല്ലിന് ഗുണനിലവാരമില്ലെന്നാണ് വാദം.
ഇത് ഒരു പാടശേഖരത്തെ കാര്യമല്ല. കുട്ടനാട്ടില്‍ അയ്യായിരത്തിലധികം ടണ്‍ നെല്ലാണ് ഇങ്ങനെ മില്ലുകള്‍ ഏറ്റെടുക്കാതെ ഇട്ടിരിക്കുന്നത്. കോട്ടയം വൈക്കത്തും ഇതേ നിലപാടിലാണ് ഏജന്‍റുമ്മാരും മില്ലുടമകളും. കൊയ്തിട്ട നെല്ല് പാടത്ത് നിരന്നുകിടക്കുകയാണ്. ഒരു മഴപെയ്താല്‍ കര്‍ഷകന്‍ അകപ്പെടുക തീരാക്കടത്തിലാകും. ഇതെല്ലാമറിയാമെങ്കിലും ജില്ലാ ഭരണകൂടമോ സിവില്‍സപ്ലെയ്സ് വകുപ്പോ വിഷയത്തില്‍ ഇടപെടുന്നില്ല