പത്തനംതിട്ട നഗരത്തിൽ നിന്ന് മാറ്റിയ ബവ്റിജസ് വിൽപനകേന്ദ്രം വാര്യാപുരത്ത് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തിന് അനുമതി നേടിയെന്നാണ് ആക്ഷേപം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ രാപകൽ സമരം തുടങ്ങി.
വാര്യാപുരം മുക്കൂടിലാണ് പുതിയ മദ്യവിൽപനശാല തുറക്കാനുള്ള നീക്കം. ജനങ്ങളറിയാതെ രാത്രിയിൽ മദ്യമെത്തിച്ചു. നാട്ടുകാർ സംംഘടിച്ചതോടെ വീട് പൂട്ടി ബവ്റിജസ് അധികൃതർ സ്ഥലം വിട്ടു. താമസത്തിനെന്നറിയിച്ചാണ് പഞ്ചായത്തിൽ നിന്ന് വീടിന് സാക്ഷ്യപത്രം നേടിയത്. പത്തനംതിട്ട നഗരസഭാ പരിധിയിൽ സ്ഥാപിക്കാൻ തുടങ്ങിയ മൂന്ന് ബവ്റിജസ് വിൽപനകേന്ദ്രങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ മാറ്റിയിരുന്നു. ഇതിലൊന്നാണ് മുക്കൂടിൽ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ളത്.
ആരാധനാലയങ്ങൾ, പട്ടികജാതി കോളനി, സ്കൂൾ, അംഗൻവാടി തുടങ്ങിയ കെട്ടിടങ്ങൾ വിൽപനകേന്ദ്രത്തിന്റെ മീറ്ററുകളുടെ മാത്രം വ്യത്യാസത്തിലാണുള്ളത്. മദ്യവിൽപനശാല തുടങ്ങാനുള്ള നീക്കം തടയാൻ നാട്ടുകാർ 24 മണിക്കൂറും പ്രതിഷേധത്തിലാണ്.