പെർമിറ്റില്ലാതെ കൊച്ചിയിൽ നിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്താൻ ശ്രമിച്ച ശരണ്യ ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു. കൊട്ടാരക്കരയിൽ നിന്ന് കുമളിയിലേക്ക് സർവീസ് നടത്താനുള്ള പെർമിറ്റാണ് ബസിനുണ്ടായിരുന്നത്. പെർമിറ്റ് ലംഘിച്ച് ശരണ്യബസ് വ്യാപകമായി സർവീസ് നടത്തുന്നത് മനോരമന്യൂസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പെർമിറ്റ് ലംഘിച്ച് ശരണ്യയടക്കമുള്ള സ്വകാര്യബസുകൾ വ്യാപകമായി സർവീസ് നടത്തുന്നുവെന്ന് ഫ്രം കട്ടപ്പുറം ടു വാരിക്കുഴി എന്ന വാർത്താപരമ്പരയിൽ മനോരമന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് അത് നിഷേധിക്കുകയാണ് ബസുടമ ചെയ്തത്.
എന്നാൽ കൊച്ചിയിൽ കഴിഞ്ഞദിവസം കട്ടപ്പനയിലേക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ ശ്രമിച്ച ശരണ്യ ബസ് വൈറ്റില ഹബിൽ വച്ച് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. യാത്രക്കാരെ കയറ്റിയ ശേഷം ബസ് പുറപ്പെടാനൊരുങ്ങുമ്പോൾ നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. കൊട്ടാരക്കരയിൽ നിന്ന് കുമളിയിലേക്ക് സർവീസ് നടത്താൻ നാലുമാസത്തെ താൽക്കാലിക പെർമിറ്റാണ് ബസിനുണ്ടായിരുന്നത് പരിശോധനയ്ക്കെത്തിയപ്പോൾ ജീവനക്കാർ മാറിക്കളഞ്ഞെങ്കിലും ബസ് കസ്റ്റഡിയിലെടുത്തതോടെ ഇവർ തിരികെയെത്തി. പിന്നീട് ബസ് മോട്ടോർ വാഹനവകുപ്പിലെ കാക്കനാട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.