കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കുമളി അമരാവതിയിൽ നാട്ടുകാരുടെ പ്രതിഷേധം. കുടിവെള്ള പദ്ധതിക്കായി അനുവദിച്ച തുക പഞ്ചായത്ത് തടഞ്ഞുവച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കുടിയേറ്റ മേഖലയായ അമരാവതിയിലെ ഇരുനൂറ്റി അൻപതോളം കുടുംബങ്ങൾക്കാണ് കുടിവെള്ളം കിട്ടാക്കനിയായത്. ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള കുടിവെള്ള പദ്ധതിയായിരുന്നു ഇവർക്ക് ആശ്രയം. കുഴൽക്കിണർ നിർമ്മിച്ച് മലമുകളിലെ ടാങ്കിൽ വെള്ളം എത്തിച്ച് ഇവിടെ നിന്നുമാണ് ഓരോ വീടുകളിലേക്കും വെള്ളം എത്തിച്ചിരുനത്. വേനൽ രൂക്ഷമായതിനാലും സമീപത്തുള്ളവർ വൻ കുഴൽക്കിണറുകൾ നിർമ്മിച്ചതോടെ പദ്ധതിയുടെ ഭാഗമായുള്ള കുഴൽ കിണറിലെ വെള്ളം വറ്റി.
ഇതോട നാട്ടുകാർ പരാതിയുമായി ജനപ്രതിനിധികളെ സമീപിച്ചു. പ്രശ്ന പരിഹാരത്തിനായി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഇക്കാര്യം ഗ്രാമസഭയിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഇക്കാര്യത്തിനായി നാട്ടുകാർ സമീപിച്ചതോടെ ഫണ്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സമര സമിതി രൂപീകരിച്ച് നാട്ടുകാർ രംഗത്തിറങ്ങിയത്.
ഓഫീസ് ഉപരോധിച്ചെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർക്കായില്ല. ഒടുവിൽ ഇ എസ്. ബിജിമോൾ എം.എൽ.എ പണം നൽകാമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാർ സമരത്തിൽ നിന്ന് പിൻമാറി.