തൃശൂർ പൂരം വെടിക്കെട്ടിനുള്ള അനുമതിക്കായി കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗവുമായി മന്ത്രിതല സംഘം ചർച്ച നടത്തും. വെടിക്കെട്ട് പതിവ് പോലെ നടക്കാൻ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിക്കുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഉറപ്പ് നൽകാനും തൃശൂരിൽ ചേർന്ന യോഗം തീരുമാനിച്ചു. 12ന് തിരുവനന്തപുരത്താണ് യോഗം.
തൃശൂർ പൂരത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കുമ്പോളും പതിവ് പോലെ ആഘോഷമായി വെടിക്കെട്ട് നടക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. വെടിക്കെട്ടിന് പതിവായി ഉപയോഗിക്കുന്ന ഗുണ്ടും അമിട്ടും കുഴിമിന്നലുമൊന്നും ഉപയോഗിക്കാൻ അനുമതി നിഷേധിച്ച കേന്ദ്രനീയമമാണ് പ്രധാന തടസം. ഇതിനാലാണ് കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗം മേധാവിയുമായി മന്ത്രിമാരായ എ.സി.മൊയ്തീന്റെയും വി. എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തുന്നത്.. എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ തൃശൂർ പൂരത്തിന് പ്രത്യേക ഇളവ് നൽകണമെന്ന് ആവശ്യപ്പെടാനുമാണ് തീരുമാനം.
സുരക്ഷിതമായി വെടിക്കെട്ട് നടത്താനാവശ്യമായ പ്രത്യാഘാത പഠനവും ദുരുന്തനിവാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി പൂരം സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ മന്ത്രിമാരെ അറിയിച്ചു. ഇതോടെ പതിവ് പോലെ വെടിക്കെട്ട് നടത്താനുള്ള അനുമതി 12 ന് ഉച്ചക്ക് 2ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൃശൂരിൽ ചേർന്ന മന്ത്രിതല യോഗം പിരിഞ്ഞത്. ആന എഴുന്നെള്ളിപ്പിന് തടസങ്ങളൊന്നുമില്ലെന്നും സംസ്ഥാന മന്ത്രിമാർ ദേവസ്വങ്ങളെ അറിയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.