തൃശൂർ പാലിയേക്കര ടോളിൽ കരാർലംഘനമെന്ന പരാതിയിൽ ടോൾ കമ്പനി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതി നിലനിൽക്കുമോയെന്നറിയാൻ കൂടുതൽ വിശദാംശങ്ങൾ ഹാജരാക്കാൻ പരാതിക്കാരനോടും നിർദേശിച്ചു. പരാതിക്കാരനോട് വിശദാംശങ്ങൾ തേടിയ മനുഷ്യാവകാശകമ്മിഷൻ നിലപാടിൽ ദുരൂഹതയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പാലിയേക്കര ടോൾ കമ്പനി കരാർ പ്രകാരമുള്ള നിർമാണങ്ങൾ പൂർത്തിയാക്കിയില്ലെന്നും കരാറുകളെല്ലാം ലംഘിച്ചാണ് ടോൾ പിരിക്കുന്നതടക്കമുള്ള പരാതിയാണ് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കുന്നത്. തൃശൂർ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് നൽകിയ ഈ പരാതിയിലാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനോട് കമ്മീഷൻ വിശദീകരണം തേടിയത്. ഏപ്രിൽ 29നകം വിശദീകരണം നൽകണം. ദേശീയപാത അതോറിറ്റിയോടും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തന്നെ ഈ പരാതി മനുഷ്യാവകാശ കമ്മീഷനിൽ നിലനിൽക്കുമോയെന്ന കാര്യത്തിലും കമ്മീഷൻ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ടോളിനെതിരെ പരാതിയുണ്ടെങ്കിൽ ഉചിത ഫോറത്തിൽ രേഖപ്പെടുത്താൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ആ ഉചിതഫോറം മനുഷ്യാവകാശ കമ്മീഷനാണോയെന്ന് വ്യക്തമാക്കുന്നതടക്കമുള്ള വിശദാംശങ്ങൾ പരാതിക്കാരൻ തന്നെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കേസെടുക്കാനാവില്ലെന്ന രീതിയിലുള്ള കമ്മീഷൻ നിലപാടിനെ കോൺഗ്രസ് വിമർശിച്ചു.
ടോളിനെതിരായ മറ്റ് പല പരാതികളിലും മനുഷ്യാവകാശ കമ്മീഷൻ ഇതിന് മുൻപ് കേസെടുത്തിട്ടുണ്ടെന്നും ആ സാഹചര്യത്തിൽ നിലവിലെ നിലപാട് സംശയാസ്പദമാണെന്നുമാണ് ആരോപണം.