ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്ക് തുടക്കമായി. മലയാറ്റൂരിനെ പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയിൽ മലയാറ്റൂര്‍ തീര്‍ഥാടനകാലത്ത് ഗ്രീൻപ്രോട്ടോകോൾ സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം റേഞ്ച് ഐജി പി.വിജയൻ നിർവഹിച്ചു. മലയാറ്റൂർ അടിവാരം മുതൽ കുരിശുമുടി വരെയുളള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഐ.ജി യുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പദ്ധതിയുടെ ഭാഗമായി കുരിശുമുടിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നേർച്ച കഞ്ഞി വിതരണത്തിനായി പ്ലാസ്റ്റിക്ക് പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവക്കു പകരമായി സ്റ്റീൽ നിർമ്മിതമായ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തീർഥാടകർക്കു ശുദ്ധീകരിച്ച കുടിവെള്ളം നൽകും. ഇതിനായി മുപ്പതുലക്ഷം രൂപ ചിലവ് വരുന്ന കുടിവെളള പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കൊണ്ടു വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി അടിവാരം മുതൽ പതിമൂന്നാം പീഢാനുഭവ സ്ഥലം വരെ ശുദ്ധജലം ലഭിക്കുന്നതിനായി ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.