ആലപ്പുഴ ∙ ദേശീയ സംസ്ഥാന പാതയോരത്തുള്ള മദ്യവിൽപനശാലകളും ബീയർ–വൈൻ പാർലറുകളും കള്ളുഷാപ്പുകളും പൂട്ടുന്നതും മാറ്റിസ്ഥാപിക്കുന്നതും സംബന്ധിച്ചു ജില്ലയിൽ ഉയർന്ന പ്രതിഷേധവും പ്രതിസന്ധിയും തുടരുന്നു. പുതുതായി ചില്ലറ വിൽപനശാല തുറക്കുന്ന സ്ഥലങ്ങളിൽ പ്രദേശവാസികൾ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്. ചിലയിടങ്ങളിൽ പ്രതിഷേധ സമരക്കാരും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
തുറന്നു പ്രവർത്തിക്കുന്ന ചില്ലറ മദ്യവിൽപനശാലകൾക്കു മുൻപിൽ നീണ്ട നിരയും വലിയ തിരക്കും അനുഭവപ്പെടുന്നു. ചില സ്ഥാപനങ്ങളിൽ ഉച്ചയോടെ സ്റ്റോക്ക് തീർന്നതും ഉപഭോക്താക്കളുടെ പ്രതിഷേധത്തിനു കാരണമായി.പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മദ്യം വാങ്ങാൻ ദൂരെദേശത്തു നിന്നുപോലും ആളുകൾ എത്തുന്നതു സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കുന്നു.
പറവൂർ വാടക്കലിലേക്കു മാറ്റി സ്ഥാപിച്ച വിദേശമദ്യ ഷാപ്പിനെതിരെ സമരം നടത്തുന്ന നാട്ടുകാരും വാങ്ങാനെത്തിയ ഉപഭോക്താക്കളും തമ്മിൽ സംഘർഷമുണ്ടായി.കായംകുളം പ്രൈവറ്റ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ബവ്റിജസ് ഒൗട്‌ലെറ്റ് പുള്ളിക്കണക്കിലേക്കു മാറ്റി. നേരത്തെ പത്തിയൂരിലേക്കു മാറ്റിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു പ്രവർത്തിപ്പിക്കാനായില്ല.
പാതിരപ്പള്ളിയിലും തുറന്ന ഒൗട്‌ലെറ്റിനു മുൻപിൽ പ്രതിഷേധം ശക്തമായി. മുഹമ്മയിലെ ബവ്‌റിജസ് ഒൗട്‌ലെറ്റിനു മുൻപിൽ ദിവസവും വൻതിരക്കാണ് അനുഭവപ്പെടുന്നത്. സമീപ പ്രദേശങ്ങളായ കലവൂർ, കോമളപുരം, തണ്ണീർമുക്കം, കോട്ടയം ജില്ലയിൽ ഉൾപ്പെട്ട കുമരകം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും മദ്യംവാങ്ങാൻ ധാരാളം പേർ ഇവിടെ എത്തിച്ചേരുന്നു.
കഴിഞ്ഞ ദിവസം തിരക്ക് വർധിച്ചപ്പോൾ മദ്യം സ്റ്റോക്ക് തീർന്നെങ്കിലും ഇപ്പോൾ ആവശ്യത്തിന് എത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മുഹമ്മയിലെ ഔട്‌ലെറ്റിൽ മാത്രം ശരാശരി 30 ലക്ഷം രൂപയുടെ മദ്യവിൽപന ദിവസവും നടക്കുന്നു.