സംസ്ഥാനത്തെമ്പാടും മദ്യം വാങ്ങാൻ തിക്കും തിരക്കുമാണങ്കിൽ തൃശൂരിലെ മദ്യപാനികൾ ഹാപ്പിയാണ്. കോടതി വിധിയെ അതീജീവിച്ച് എട്ട് മദ്യശാലകളാണ് തൃശൂർ നഗരത്തിൽ അവശേഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യശാലകളുള്ള നഗരമായി തൃശൂർ മാറിയപ്പോൾ മദ്യം വാങ്ങാൻ ഇപ്പോഴും വലിയ ബുദ്ധിമുട്ടൊന്നുമില്ല.
വൈകിട്ട് 5 മണി, മദ്യശാലകളിലേക്ക് മദ്യപാനികൾ ഒഴുകിയെത്തേണ്ട സമയം.തൃശൂർ മെട്രോജങ്ഷനിലെ ബ്വറിജസ് ഔട്ട്ലെറ്റിലെത്തിയ ഞങ്ങൾ ഞെട്ടിപ്പോയി.തിരക്ക് കണ്ടല്ല.തിരക്കില്ലായമ കണ്ട്.ആകെയുള്ളത് പത്തോ പതിനഞ്ചോ പേർ. നായരങ്ങാടിയിലും ഇക്കണ്ടവാര്യർ റോഡിലുമെത്തിയപ്പോളും പതിവ് തിരക്ക് മാത്രം.
പിന്നെ സൂപ്പർമാർക്കറ്റിൽ പോയി.അവിടെയാണങ്കിൽ ഇഷ്ടം പോലെ നോക്കി തിരഞ്ഞെടുക്കാനുള്ള സാവകാശം.കേരളത്തിലെ മദ്യശാലകൾക്ക് മുന്നിൽ മദ്യപാനികൾ നട്ടംതിരിയുന്ന അതേ ദിവസമാണ് തൃശൂരിലെ ഈ കാഴ്ച.
മദ്യപാനികളുടെ ഈ സന്തോഷത്തിന് കാരണം കോടതി വിധി തൃശൂർ നഗരത്തെ ബാധിച്ചില്ലെന്നതാണ്.വിധിമൂലം ഒരേയൊരു മദ്യശാല പൂട്ടിയപ്പോൾ എെട്ടണ്ണം ഒരു കുലക്കവുമില്ലാതെ നിക്കുന്നു.അതിനെ കാരണം തൃശൂർ നഗരത്തിലെ റോഡുകളുടെ പ്രത്യേകതയാണ്.
സംസ്ഥാന ദേശീയപാതകൾക്ക് പ്രവേശനമില്ലാത്ത നഗരത്തിൽ ഭൂരിഭാഗവും കോർപ്പറേഷൻ റോഡാണ്. സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവുമൊക്കെയുള്ള നഗരരൂപീകരണമാണ് ഇപ്പോൾ മദ്യശാലകൾക്കും മദ്യപാനികൾക്കും അനുഗ്രഹമായിരിക്കുന്നത്.