എറണാകുളം മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥിനി കണ്ണൂർ ശിവപുരം ആയിഷ മൻസിലിൽ ഷംന തസ്നീം (22) കുത്തിവയ്പിനെ തുടർന്ന് അതേ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലെന്നു പിതാവ് കെ.എ. അബൂട്ടി.
ഷംനയുടെ മരണത്തിലെ ചികിൽസാപ്പിഴവു സംബന്ധിച്ച് ആരോഗ്യ ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നൽകിയിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. കെ. ശ്രീകുമാരി നൽകിയ റിപ്പോർട്ടിലും തുടരന്വേഷണമായി ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ടി.കെ. സുമ നൽകിയ റിപ്പോർട്ടിലും ചികിൽസാപ്പിഴവുകൾ സംബന്ധിച്ച വിവരങ്ങളുണ്ട്. ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നല്ലരീതിയിൽ കൊണ്ടുപോകുന്നുണ്ട്. എന്നാൽ ചികിൽസാ രേഖകൾ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഈ നിസ്സഹകരണം പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടാതെ മെഡിക്കൽ കോളജിൽ ഈ സമയം ഡ്യൂട്ടിയിൽ ആരാണുണ്ടായിരുന്നതെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ലെന്നും അബൂട്ടി പറയുന്നു.
മരിച്ച ശേഷമാണു ഷംനയെ മെഡിക്കൽ കോളജിൽ നിന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നു തെളിയിക്കുന്ന ടെലിഫോൺ സംഭാഷണവും അബൂട്ടി പുറത്തുവിട്ടു. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഷംനയെ മരിച്ച ശേഷമാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതെന്നു സമ്മതിക്കുന്ന തരത്തിലുള്ള ടെലിഫോൺ സംഭാഷണമാണു പുറത്തുവിട്ടത്. ഒൻപതിനായിരത്തോളം രൂപ ഇവിടെ ബിൽ ഈടാക്കിയെന്നും അബൂട്ടി പറയുന്നു.
ഷംനയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലും സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടു ഡോക്ടർമാരെയും തിരിച്ചെടുത്തു. ഇതു കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നതിനു തുല്യമാണ്. മരിച്ചതിനു ശേഷം മകളെ സ്വകാര്യ ആശുപത്രിയിലേക്കു റഫർ ചെയ്തവരെയും പുറത്താക്കണമെന്ന് അബൂട്ടി ആവശ്യപ്പെട്ടു. ഈ മാസം 20നു ഷംനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വീണ്ടും പരിഗണിക്കുന്നുണ്ട്.
എന്റെ മകൾക്കു വിലയിട്ടതെന്തിന്: കണ്ണീരോടെ ഷംനയുടെ പിതാവ്
‘‘മരിച്ച മകൾക്കു വില മൂന്നു ലക്ഷം. എനിക്ക് ആ കാശു വേണ്ട. എന്റെ മകൾക്കു മൂന്നു ലക്ഷം രൂപ വിലയിട്ടത് എന്തിന്? സ്വന്തം മകൾ നഷ്ടപ്പെടുമ്പോഴേ ആ വേദനയറിയൂ.... എന്റെ മകൾ മരിച്ച അതേ ആശുപത്രിയിൽ വീണ്ടും ഒരു ചെറുപ്പക്കാരൻ കൂടി മരിച്ചിരിക്കുന്നു. ഇവിടെ എന്തോ കുഴപ്പമുണ്ട്. ആരും ഒന്നിലും ഇടപെടുന്നില്ല. ശരിയാക്കാം... ശരിയാക്കാം എന്ന മറുപടി മാത്രമാണു ലഭിക്കുന്നത്. ഇനിയെത്ര നാളാണു ഞാൻ ക്ഷമിക്കേണ്ടത്.’’ ഷംന തസ്നീമിന്റെ അച്ഛൻ കെ. അബൂട്ടിയുടേതാണ് കണ്ണീരിന്റെ നനവുള്ള ഈ വാക്കുകൾ.
കഴിഞ്ഞ വർഷം ജൂലൈ 18നാണ് എറണാകുളം മെഡിക്കൽ കോളജിൽ ഷംന തസ്നീം (22) കുത്തിവയ്പിനെ തുടർന്നു കുഴഞ്ഞുവീണു മരിച്ചത്. വീണ്ടും ഒരു മരണം കൂടി എറണാകുളം മെഡിക്കൽ കോളജിൽ ഉണ്ടായതറിഞ്ഞു കണ്ണൂരിൽ നിന്ന് എറണാകുളത്തെത്തിയതായിരുന്നു അബൂട്ടി.