ആലപ്പുഴയില്‍ കാന്‍സര്‍ ബാധിതനായ നെല്‍കര്‍ഷകനെ പാടശേഖരസമിതി വഞ്ചിച്ചു. മാര്‍ത്താണ്ഡം കായല്‍ നിലത്ത് അറുനൂറു ഹെക്ടറില്‍ കൊയ്ത്ത് നടത്തിയപ്പോള്‍ ഒരേക്കറിനെമാത്രം ഒഴിവാക്കി. കൊയ്ത്ത് യന്ത്രങ്ങള്‍ മടങ്ങിയതിനാല്‍ നെല്ല് വീണ് നശിക്കുന്നത് നോക്കിനില്‍ക്കാനേ സദാശിവന് കഴിയുന്നുള്ളൂ
മാര്‍ത്താണ്ഡം കായല്‍ നിലത്ത് മറ്റനേകം കര്‍ഷകര്‍ക്കൊപ്പം പുന്നമടക്കാരന്‍ സദാശിവനും വിത്തെറിഞ്ഞു. കാന്‍സറിനെതുടര്‍ന്ന് ശ്വാസകോശത്തില്‍ ശസ്ത്രക്രിയ നടത്തിയ എഴുപത്തിയാറുകാരന്‍ അവശതകള്‍ വകവയ്ക്കാതെയാണ് വയലിലിറങ്ങി വിളവ് പാകമാക്കിയത്. ഇനിയാണ് ആന്‍റി ക്ലൈമാക്സ്. കഴിഞ്ഞ ഞായറാഴ്ച കൊയ്ത്തിനെപ്പറ്റി സദാശിവന്‍ പാടശേഖരസമിതിയോട് സംസാരിച്ചിരുന്നു. തിങ്കളാഴ്ച പണിമുടക്കാണെന്നും അതിനാല്‍ കൊയ്ത്ത് നടക്കില്ലെന്നും മറുപടി. രണ്ടുദിവസത്തിനുശേഷം പാടത്തെത്തിയ കര്‍ഷകന്‍ കാണുന്നത് തന്‍റെ നെല്ലൊഴികെയുള്ളവ കൊയ്ത് കൂട്ടിയിട്ടിരിക്കുന്നതാണ്. യന്ത്രങ്ങളെല്ലാം മടങ്ങുകയും ചെയ്തിരിക്കുന്നു
നൂറ്റിഅന്‍പതുദിവസമായ നെല്‍ചെടികള്‍ പാകമായ കതിരുമായി നിലം പൊത്തി. നെല്ല് തൊട്ടാല്‍ ഇളകിവീഴുന്ന അവസ്ഥ. അതുകൊണ്ടുതന്നെ യന്ത്രമുപയോഗിച്ചല്ലാതെ കൊയ്ത്ത് സാധ്യമല്ലെന്ന് സദാശിവന്‍റെ മകന്‍
നിയമപരമായ നടപടികള്‍ സ്വീകരിച്ചുകൊള്ളൂ എന്നാണ് പാടശേഖരസമിതിയുടെ മറുപടി. ജില്ലാകലക്ടര്‍ക്ക് പരീതി നല്‍കിയെങ്കിലും ഇടപെടലുണ്ടായിട്ടില്ല. മുഴുവന്‍ കര്‍ഷകരുടെയും നിലം കൊയ്തശേഷമേ പാടശേഖരത്തുനിന്ന് യന്ത്രങ്ങള്‍ മടക്കി അയക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോളാണ് സദാശിവന്‍ ഈ അവഗണന നേരിടുന്നത്