കൊച്ചിയിൽ പെട്രോൾ പമ്പ് ജിവനക്കാരന് നേരെ ആക്രമണം. ഇന്ധനം നിറയ്ക്കാൻ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. എടിഎം കാർഡിന്റെ പിൻ നമ്പർ തെറ്റിച്ച് ടൈപ്പുചെയ്തുവെന്ന് ആരോപിച്ച് തമിഴ്നാട്ടുകാരനായ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കളമശേരി അപ്പോളോ ജംങ്ഷനിലെ പെട്രോൾ പമ്പിൽ രാവിലെ എട്ടോടെയാണ് ഈ അതിക്രമം നടന്നത്. കാറിലെത്തിയ സംഘം പെട്രോൾ അടിച്ച ശേഷം പണത്തിന് പകരം എടിഎം കാർഡാണ് നൽകിയത്. എന്നാൽ പറഞ്ഞുകൊടുത്ത പിൻ നമ്പർ ശരിയായില്ല. രണ്ട് തവണ ശ്രമിച്ച ശേഷം വീണ്ടും ജീവനക്കാരൻ നമ്പര്‍ ചോദിച്ചതോടെ മർദനമായി. തടയാൻ എത്തിയ വനിത ജീവനക്കാരെയും സംഘം മർദിച്ചു.
പരുക്കേറ്റ തമിഴ്നാട് കമ്പം സ്വദേശിയായ പ്രവീണിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ എത്തിയവർ മദ്യ ലഹരിയായിരുന്നുവെന്നും സംശയമുണ്ട്. അക്രമത്തിന് ശേഷം ആലുവ ഭാഗത്തേക്കാണ് കാർ പോയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഇനിയും പ്രതികളെ പിടികൂടാനായിട്ടില്ല.