എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് സമയക്രമം നിശ്ചയിച്ചു. എട്ട് മാസത്തിനുള്ളിൽ തന്നെ പണികൾ പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. അറ്റകുറ്റപ്പണികൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നടപടി.
ഓരോ ദിവസവും പൂർത്തിയാക്കേണ്ട ജോലികൾ തരംതിരിച്ചാണ് പണി പുരോഗമിക്കുന്നത്. അവധി ദിനങ്ങളിലും അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ മുടക്കമുണ്ടാകില്ല. പാലം ഉയർത്തുന്നതിനുള്ള ആദ്യഘട്ട നടപടികൾ തുടങ്ങി. കല്ലടയാറ്റിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുളള താൽക്കാലിക പ്ലാറ്റ്ഫോം ക്രമീകരിച്ചു. ക്രയിനുകളെത്തി. എട്ട് മണിക്കൂറെന്ന ക്രമത്തിൽ 24 മണിക്കൂറും ജോലിയ്ക്കുള്ള തൊഴിലാളികളും ഏനാത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഓരോ ദിവസവും നടത്തിയ പണികൾ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിക്കും. മന്ത്രിക്കും ചീഫ് എൻജിനീയർക്കും ഓരോ ആഴ്ചയിലും പണിയുടെ പുരോഗതി അറിയിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കും. തകർന്ന പാലം സന്ദർശിക്കുന്നതിനിടെ എട്ട് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മൂന്ന് മാസം പിന്നിട്ടിട്ടും വേഗതയില്ലെന്നായിരുന്നു പരാതി. തകർച്ചയിലായ പാലത്തിന് സമാന്തരമായി നിർമിക്കുന്ന ബെയ്്്ലി പാലത്തിന്റെ നിർമാണ ജോലികൾ തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ പത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കും. പതിനഞ്ചോടെ ഗതാഗതത്തിനായി തുറന്നുനൽകുവാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്.