തൃശൂർ മെഡിക്കൽ കോളജിലെ സൗജന്യ ചികില്‍സാപദ്ധതികൾക്കുള്ള കുടിശിക ഉടൻ നൽകുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. ആശുപത്രിയിൽ മരുന്ന് ക്ഷാമമില്ലെന്നു വിലയിരുത്തിയ മന്ത്രിതലയോഗം രോഗികള്‍ക്ക് മരുന്നുകള്‍ കിട്ടാത്തസാഹചര്യമുണ്ടോ എന്ന് പരിശോധിക്കാന്‍ സൂപ്രണ്ടിനെയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തി.
കാരുണ്യയും താലോലവും അടക്കമുള്ള സൗജന്യചികിത്സാ പദ്ധതികൾക്കുള്ള 80 ലക്ഷ്തോളം രൂപയാണ് ആരോഗ്യവകുപ്പ് മെഡിക്കൽ കോളജിന് നൽകാനുള്ളത്. ഈ കുടിശിക മൂലം അവശ്യമരുന്നുകൾ പോലും രോഗികൾക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് മന്ത്രി എ. സി.മൊയ്തീന്റെ നേതൃത്വത്തിൽ അടിയന്തിരയോഗം ചേർന്നത്.
അവശ്യമരുന്നുകളെല്ലാം മെഡിക്കൽ കോളജിൽ ആവശ്യത്തിനുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. എങ്കിലും ഏതെങ്കിലും മരുന്നുകൾ രോഗികൾക്ക് ലഭിക്കാതെ വരുന്നുണ്ടോയെന്ന് സൂക്ഷമപരിശോധന നടത്താൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടും സൂപ്രണ്ടിനോടും മന്ത്രി നിർദേശിച്ചു. ഇതോടൊപ്പം ഏറെ നാളായുള്ള ആവശ്യമായിരുന്ന കാത്ത് ലാബും അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാൽ വർഷങ്ങളായി അടഞ്ഞ് കിടന്ന കാൻസർ രോഗികൾക്കുള്ള കീമോഡേകെയർ സെന്ററും ഉദ്ഘാടനത്തിന് തയാറായി. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.