തൃശൂർ തളിക്കുളത്ത് സ്വർണക്കടയിൽ വൻ കവർച്ച. ലോക്കറിൽ സൂക്ഷിച്ച രണ്ടരക്കിലോ സ്വർണം കവർന്നു. കാറിലെത്തിയ ആറംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന വിലയിരുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിലാണ് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്ന വൻകവർച്ച നടന്നത്.
ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കർ പൊളിച്ചാണ് സ്വർണമെടുത്തത്. ലോക്കറിലുണ്ടായിരുന്ന മൂന്നേമുക്കാൽ കിലോയോളം സ്വർണത്തിലൽ രണ്ടരക്കിലോ നഷ്ടമായി. വെള്ളിയും പണവും മോഷ്ടിക്കപ്പെട്ടെന്ന കരുതിയെങ്കിലും അവ ലോക്കറിൽ തന്നെയുള്ളതായി വിശദപരിശോധനയിൽ സ്ഥിരകരിച്ചു. പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ് കവർച്ചയെന്നാണ് കരുതുന്നത്. ഈ സമയം കാറിലെത്തിയ ആറംഗ സംഘത്തെ സ്വർണക്കടയിൽ കണ്ടതായി സമീപത്തെ ഇറച്ചി വ്യാപാരിയും സെക്യൂരിറ്റി ജീവന്കാരനും മൊഴി നൽകി.
കടക്കുള്ളിൽ അറ്റകുറ്റപ്പണിക്കെത്തിയവരെന്ന് കരുതി ഇവരാരും ആദ്യം ഗൗരവത്തിലെടുത്തില്ല. പിന്നീട് സംശയം തോന്നി സ്വർണക്കടയുടമയെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോളാണ് മോഷ്ടാക്കളായിരുന്നൂവെന്ന് മനസിലായത്. ഇതിനിടെ കാറിൽ കയറി എറണാകുളം ഭാഗത്തേക്ക് പോയി. മലയാളവും ബംഗാളിയും സംസാരിച്ച ഇവർ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ച മുൻപ് കൊടുങ്ങല്ലൂരിലെ ബാങ്ക് ശാഖയിലും സമാനരീതിയിലുള്ള മോഷണശ്രമമുണ്ടായിരുന്നു. അതേ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്നും കരുതുന്നു. തൃശൂർ ഐ.ജി എം.ആർ.അജിത്കുമാർ, റൂറൽ എസ്.പി എം. ആർ.അജിത്കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.