പത്തനംതിട്ട മെഴുവേലിയിൽ ജനവാസമേഖലയിലെ കൈതച്ചക്കക്കൃഷിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. എൻഡോസൾഫാന് സമാനമായ കീടനാശിനികൾ പ്രയോഗിച്ചെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് ജനകീയ സമിതി സമരം തുടങ്ങി.
ഈ ആശങ്കയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നിൽ. വലിയൊരു വിപത്ത് മുന്നിൽക്കണ്ട് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെഴുവേലി പഞ്ചായത്തിലെ കൂടുവെട്ടിക്കലിലാണ് ഇരുപത് ഏക്കറിലധികം ഭൂമിയിയിലെ റബർ മാറ്റി കൈതക്കൃഷി തുടങ്ങിയത്. കൃഷിയിടത്തിൽ നിന്ന് മീറ്ററുകൾ മാറി സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും നീരുറവയുമുണ്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവിൽ ആയിരത്തിലധികം കുടുംബങ്ങളാണുള്ളത്. പൈനാപ്പിൾ കൃഷിയിടങ്ങളിൽ തളിക്കുന്ന മാരക കീടനാശിനികളിൽ ആദ്യഘട്ടം പ്രയോഗിച്ചതായി നാട്ടുകാർ പറയുന്നു.
ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി. ജില്ലാ കലക്ടർക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കീടനാശിനി പ്രയോഗമുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പുകിട്ടാതെ പ്രതിഷേധം പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്.