ഡ്രോൺ ഉപയോഗിച്ച് ആനയിറങ്കൽ ഡാമിൻറെ ദൃശ്യങ്ങൾ പകർത്തിയ റ·ഷ്യക്കാരെ പൊലീസ് ചോദ്യം ചെയ്യാതെ വിട്ടയച്ചു. ദൃശ്യങ്ങൾ പകർത്തിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിൽ ഒളിച്ച ഇവരെ നാലുമണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെത്താനായത്.
ആനയിറങ്കൽ ഡാമിൻറെ സമീപം കുമളി മൂന്നാർ റോഡിൽ നിന്ന് അത്യാധുനിക ഡ്രോൺ ഉപയോഗിച്ച് വിദേശികൾ ഡാമിൻറെ ചിത്രം പകർത്തിയെന്നാണ് നാട്ടുകാരുടെ സംശയം. ഡ്രോൺ ഡാമിനുമുകളിലേക്ക് പറത്തിയത് ശ്രദ്ധയിൽ പെട്ടതോടെ വിദേശികളെ നാട്ടുകാർ ചോദ്യം ചെയ്തു. മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചതോടെ ഡ്രോൺ തിരിച്ച് വിളിച്ച് വിദേശികൾ അതുവഴി വന്ന ഒരു വാഹനത്തിൽ സ്ഥലം വിട്ടു. ഇവരെ നാട്ടുകാർ പിന്തുടർന്നതോടെ ദേവികുളം ഗ്യാപ് റോഡിന് സമീപം വാഹനം നിർത്തി ഇവർ കാട്ടിലേക്ക് രക്ഷപെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് നാലുമണിക്കൂർ നീണ്ട തിരച്ചിന് ശേഷം ഇവരെ കണ്ടെത്തി.
റഷ്യയിൽ നിന്നെത്തിയ അലക്സാണ്ടർ , കെസ്നിയ എന്നിവരെ ദേവികുളം പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തെങ്കിലും ഡ്രോണോ ദൃശ്യങ്ങളോ പരിശോധിച്ചില്ലെന്നാണ് ആക്ഷേപം. ഡ്രോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കുകളും നിയമങ്ങളും ഉണ്ടെന്നിരിക്കെ ഇവരുടെ യാത്രാരേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.