ഇടുക്കി കുരുതിക്കളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ളോർ ബസ് കത്തിനശിച്ചു. മൂലമറ്റത്തു നിന് കട്ടപ്പനയിലേക്ക് യാത്രതിരിച്ച ബസാണ് കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുരുതിക്കളം ആറാം വളവില്‍ രാവിലെ പത്ത് മണിയോടെയാണ് അപകടം. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻ ഭാഗത്തുനിന്ന് പുകയും തീയും ഉയർന്നു. ഇതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.35 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ടയർ ഒഴികെയുള്ള ബസിന്റെ ഭാഗങ്ങൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പ് സർവീസ് ആരംഭിച്ച ബസ് കത്തിനശിച്ചതിൽ ദുരൂഹതയുണ്ട്. നിലവാരം കുറഞ്ഞ സ്പെയർ പാർട്സാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സ്വകാര്യ ബസുകളെ സഹായിക്കാൻ കെ എസ് ആർ ടി സിയിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. അട്ടിമറി സാധ്യത പരിശോധിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.