സർക്കാർ ഫണ്ട് അനുവദിക്കാത്തതുമൂലം തൃശൂർ മെഡിക്കൽ കോളജിലെ സൗജന്യചികിത്സാ പദ്ധതികൾ നിലയ്ക്കുന്നു. അവശ്യമരുന്നുകൾപോലും
വിലകൊടുത്തുവാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. വിവിധ പദ്ധതികളിലായി 80 ലക്ഷത്തോളം രൂപയാണ് ആരോഗ്യവകുപ്പ് കുടിശിക വരുത്തിയിരിക്കുന്നത്.
കാരുണ്യയും സുകൃതവും താലോലവും ജനനീ സുരക്ഷയും തുടങ്ങിയ വിവിധ ചികിത്സാ പദ്ധതികളാണ് നിർധന രോഗികളുടെ പ്രധാന ആശ്രയം. ഇവപ്രകാരം മരുന്നും ചികിത്സയുമെല്ലാം തീർത്തും സൗജന്യമായി നൽകണം. എന്നാൽ ഇതിന് ചെലവാകുന്ന തുക മൂന്ന് മാസമായി ആരോഗ്യവകുപ്പ് മെഡിക്കൽ
കോളജിന് നൽകുന്നില്ല. ഇതുമൂലം വാങ്ങിയ മരുന്നിന്റെ വില മെഡിക്കൽ സർവീസ് കോർപ്പറേഷനും നീതി മെഡിക്കൽ ഷോപ്പിനുമൊന്നും തിരികെ നൽകാൻ
മെഡിക്കൽ കോളജിനുമായില്ല. ഇതോടെ ആവശ്യത്തിന് മരുന്ന് വാങ്ങാനാവാത്തതിനാൽ വലിയ മരുന്ന് ക്ഷാമത്തിലേക്കാണ് മെഡിക്കൽ കോളജ് നീങ്ങുന്നത്.
കുട്ടികൾക്ക് നൽകേണ്ടതടക്കമുള്ള അവശ്യമരുന്നുകളിൽ പലതും ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്ന് തുടങ്ങി. കിടപ്പ് രോഗികളോടടക്കം പുറമെ നിന്ന്
മരുന്ന് വാങ്ങൻ നിർദേശിക്കുകയാണ്. ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് പോലും മരുന്ന് കൃത്യസമയത്ത് ലഭിക്കാത്ത അവസ്ഥയുണ്ടായെന്നും
ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിൽ നിന്ന് കുടിശിക വന്നാൽ ആശുപത്രി വികസന സമിതിയിൽനിന്ന് ഫണ്ടെടുക്കുകയോ മറ്റോ സൗകര്യങ്ങൾ
ഏർപ്പെടുത്തുകയോയാണ് പതിവ്. എന്നാൽ പകരം സംവിധാനമൊരുക്കുന്നതിലെ വീഴ്ചയാണ് മരുന്നില്ലായ്മയിലേക്ക് രോഗികളെ തള്ളിയിട്ടതെന്നും
ആക്ഷേപമുണ്ട്.