തൃശൂർ തളിക്കുളത്ത് എ.ഐ.വൈ.എഫിന്റെ കൊടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കത്തിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മക്കളുടെ നേതൃത്വത്തിൽ കത്തിച്ചെന്നാരോപിച്ച് ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്. യൂണിറ്റ് തുടങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഇടത് യുവജന സംഘടനകൾ തമ്മിലുള്ള പോരാട്ടത്തിൽ കലാശിച്ചത്.
തളിക്കുളത്തിന് സമീപം തമ്പാൻകടവിലാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ കൊടികത്തിച്ചത്. സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡിവൈ.എഫ്.ഐയാണ് ഇതിന് പിന്നിലെന്നാണ് വാടാനപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. 26 ാംതീയതി തമ്പാൻകടവിൽ എ.ഐ.വൈ.എഫ് പുതിയ യൂണിറ്റ് രൂപീകരിച്ചിരുന്നു. ഇതിനെ എതിർത്ത് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷവുമുണ്ടായി. യുണീറ്റ് രൂപീകരണത്തിന് ഉയർത്തിയ കൊടി അതിന് ശേഷം കാണാതായി. എന്നാൽ പിന്നീട് കൊടി കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയായിരുന്നു.
യൂണിറ്റ് ഭാരവാഹികളായ എട്ട് േപർക്കെതിരെയാണ് പരാതി. ഇതിൽ രണ്ട് പേർ സി.പി. എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മക്കളാണെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബിൻ നാസറിന് ഫോണിലൂടെ വധഭീഷണി ലഭിച്ചെന്നും പരാതിയുണ്ട്. സംഭവമുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഡി.വൈ.എഫ്.ഐ