സംസ്ഥാനം കൊടുംവരൾച്ചയിൽ അമരുമ്പോൾ ശുദ്ധജല തടാകം ജലസേചന വകുപ്പ് തന്നെ മണ്ണിട്ട് നികത്തുന്നു. പെരിയാർവാലിയിലെ ഭൂതത്താൻകെട്ട് ഡാമിന്റെ ജലസംഭരണിയുടെ ഭാഗമായ തടാകമാണ് വാഹനപാർക്കിങ്ങിനെന്ന പേരിൽ തിരക്കിട്ട് നികത്തുന്നത്. പ്രദേശവാസികൾ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും നികത്തൽ നിർബാധം തുടരുകയാണ്.
എറണാകുളം ജില്ലയുടെ ദാഹമടക്കുന്ന പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയിലെ ഭൂതത്താൻഅണക്കെട്ട്. അണക്കെട്ടിലെ ജലസംഭരണിയുടെ ഭാഗമായ ഈ ശുദ്ധജലതടാകത്തിൽ നിന്നാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്ക് വെള്ളമെത്തിക്കുന്നത്. ഈ തടാകത്തിന്റെ ഒരുഭാഗമാണ് വിനോദസഞ്ചാരികള്‌ക്കുള്ള പാർക്കിങ് സൗകര്യം വിപുലപ്പെടുത്താനെന്ന പേരിൽ മണ്ണിട്ട് നികത്തുന്നത്.
തടാകം നികത്തുന്നത് ഉടൻ നിർത്തിവയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയം ജലവിഭവവകുപ്പിന്റേയും ജില്ലാ കലക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് മറുപടി ലഭിച്ചെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടൽ ഇതുവരെയും ഉണ്ടായിട്ടില്ല. പ്രദേശത്തെ സ്വകാര്യ റിസോർട്ടുകാരുടെ താൽപര്യപ്രകാരമാണ് ജലസേചനവകുപ്പ് തടാകം നികത്തുന്നതെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു
ഒാരോതുള്ളി കുടിവെള്ളവും സംരക്ഷിച്ച് നിർത്തേണ്ട കാലത്ത് കൂടിയാണ് സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇത്തരം പ്രവൃത്തികൾക്ക് മുന്നിട്ടിറങ്ങുത്.