ജലസംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും പ്രാധാന്യം നൽകി തൃശൂർ ജില്ലാപഞ്ചായത്ത്, കോർപറേഷൻ ബജറ്റുകൾ. സമ്പൂർണ ഭവന നിർമാണത്തിനായി കോർപ്പറേഷൻ നൂറ് കോടി രൂപ അനുവദിച്ചു. ബ്രാന്റഡ് ജൈവ അരി പുറത്തിറക്കാനും ഭിന്നലിംഗക്കാര്‍ക്ക് പുനരധിവാസകേന്ദ്രം തുടങ്ങാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ തൃശൂർ നഗരത്തിൽ കുടിവെള്ളക്കരം നേരിയ തോതിൽ വർധിപ്പിച്ചു.
എല്ലാവർക്കും വീടും ജീവിതോപാധിയും എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫിന് പൂർണപിന്തുണയാണ് ഇടത് പക്ഷം ഭരിക്കുന്ന തൃശൂർ ജില്ലാ പഞ്ചായത്തും കോർപ്പറേഷനും ബജറ്റിൽ നൽകിയിരിക്കുന്നത്. നാലായിരം കുടുംബങ്ങൾക്കെങ്കിലും വീട് നൽകാനായി കോർപ്പറേഷൻ 100 കോടി വകയിരുത്തിയപ്പോൾ 13 കോടി ജില്ലാ പഞ്ചായത്തും അനുവദിച്ചു. സ്വന്തമായി മാലിന്യപ്ളാന്റില്ലാത്ത തൃശൂർ കോർപ്പറേഷനിൽ വഴിയരുകിൽ െകട്ടിക്കിടക്കുന്ന മാലിന്യം ഒരു പ്രധാനപ്രശ്നമാണ്.
ഉറവിട സംസ്കരണത്തിലൂടെയും ബോദവത്കരണത്തിലൂടെയും ഇത് പരിഹരിക്കാനായി 100 കോടി വകയിരുത്തി. കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിച്ച് ജലസംരക്ഷണത്തിന് 5 കോടിയും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ 45 കോടിയും കോർപ്പറേഷന്റെ ബജറ്റിലുണ്ട്. എന്നാൽ കുടിെവള്ള ചാർജ് ഏകോപിക്കൻ തീരുമാനിച്ചതോടെ നഗരപരിധിയിൽ പത്ത് രൂപ വരെ ചാർജ് വർധിക്കും. എന്നാൽ ഒരു പുതിയ പദ്ധതിപോലുമില്ലാത്തതാണ് കോർപ്പറേഷൻ ബജറ്റെന്ന് പ്രതിപക്ഷം ആരോപിച്ചു.
സാമൂഹ്യക്ഷേമപദ്ധതികൾക്കും കൃഷിക്കും ഊന്നൽ നൽകുന്ന ജില്ലാ പഞ്ചായത്ത് ബജറ്റിൽ ബ്രാന്റഡ് ജൈവ അരി വിപണിയിലിറക്കാൻ പദ്ധതിയുണ്ട്. ജൈവനെൽകൃഷി ചെയ്യുന്നവർക്ക് പ്രത്യേകപ്രോത്സാഹനവും പറയുന്നു. എല്ലാ നഗരങ്ങളിലും സ്ത്രീകൾക്കായി ഹൈടെക് വിശ്രമകേന്ദ്രം നിർമിക്കുന്നതിനൊപ്പം തൃശൂരിൽ ട്രാൻസ്ജൻഡേഴ്സിനായി പ്രത്യേക പുനരധിവാസകേന്ദ്രം നിർമിക്കാനും തുക വകയിരുത്തി.