സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വാര്‍ഡുകളിലും കുമാരി ക്ലബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റ്. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റ് കർഷകർക്ക് റിവോൾവിങ് ഫണ്ടും പ്രഖ്യാപിച്ചു
75.27 കോടിരൂപ വരവും 66.65 കോടി ചെലവും 8.62 കോടി നീക്കിയിരിപ്പുമുള്ള ബജറ്റ് ധനകാര്യസ്ഥിരം സമിതി അധ്യക്ഷകൂടിയായ വൈസ് പ്രസിഡന്റ് ദലീമ ജോജോയാണ് അവതരിപ്പിച്ചത്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും അന്തസും പദവിയും ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലയിലെ എല്ലാവാർഡുകളിലും കുമാരി ക്ലബ് എന്നതാണ് പ്രധാന പ്രഖ്യാപനം.കലാകായിക പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും കംപ്യൂട്ടർ, ഇംഗ്ലീഷ് പഠനവുമാണ് കുമാരി ക്ലബുകൾ വഴി ലക്ഷ്യമിടുന്നത്. മുതിർന്ന പൗരൻമാർക്കായി ആഴ്ചക്കൂട്ടം നടപ്പാക്കും. ഇതിലൂടെ മാനസിക ഉല്ലാസം കൗൺസലിങ് എന്നിവക്ക് വേദിയൊരുങ്ങും.
എല്ലാവര്‍ക്കും വീട് ലക്ഷ്യമിടുന്ന ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിക്കുന്നതിനു ഒരു കോടി ബജറ്റിൽ നീക്കിവച്ചു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചു തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കും. കർഷകർക്കായി റിവോൾവിങ് ഫണും പ്രഖ്യാപിച്ചിട്ടുണ്ട്. പാലിനു സബ്സിഡി നല്‍കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ സ്കൂളുകളുടെയും ഭൗതികസാഹചര്യം നാലുവർഷം കൊണ്ടു മെച്ചപ്പെടുത്തുമെന്നും എല്ലാ സ്കൂളിലും മഴവെള്ള സംഭരണി നിർമിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ബജറ്റ് മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചിട്ട് നടപ്പാകാതെ പോയ പദ്ധതികളുടെ ആവർത്തനം മാത്രമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.