വൈക്കം തലയാഴത്ത് തെരുവു നായ്ക്കൾ നൂറിലധികം കോഴികളെ കടിച്ചു കൊന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വളർത്തിയ കോഴികളാണ് ചത്തത്. തെരുവനായ ശല്യം രൂക്ഷമായ ഇവിടെ കഴിഞ്ഞ രണ്ടാഴ്ചക്കകം പത്ത് ആടുകളും നായകടിയേറ്റ് ചത്തു. കുട്ടികളുൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണമുണ്ടായിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ ജനരോഷം ശക്തമാണ്
തലയാഴം സ്വദേശി സിബിയുടെ വീട്ടുവളപ്പിലെ കൂട്ടിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ 100 ലധികം കോഴികളാണ് ചത്തത്.രാത്രിയിൽ കൂടിന്റെ വലകൾ തകർത്ത നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുകയുമായിരുന്നു. 20 വർഷമായി കോഴി വളർത്തുന്ന സിബിയുടെ വീട്ടിലെ കൂടുകളിൽ 500 കോഴികളാണ് വില്പനക്ക് തയ്യാറായി ഉണ്ടായിരുന്നത്. കോഴികൾ ചത്തതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായത്.
രണ്ടാഴ്ചക്കുള്ളിൽ 10 ആടുകളും നായ് കൂട്ടത്തിന്റെ ആക്രമണത്തിൽ ഇവിടെ ചത്തിട്ടുണ്ട്. മൃഗങ്ങളെ തീറ്റക്കായി പറമ്പിൽ കെട്ടുമ്പോഴാണ് മിക്കപ്പോഴും ആക്രമണത്തിന് ഇരയാകുന്നത്.. കരിയാർ സ്പിൽവേയ്ക്ക് സമീപമുളള ഒഴിഞ്ഞപറമ്പ് താവളമാക്കുന്ന നായ് കൂട്ടമാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. പളളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പുലർച്ചെ പോകുന്നവരും സ്കൂൾ കുട്ടികളും പലതവണത്തിന് ആക്രമണം നേരിട്ടിട്ടുണ്ട്. കൂട്ടമായെത്തുന്ന ഇവ നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിരിക്കകയാണ്. പഞ്ചായത്തിലുൾപ്പെടെ പരാതി നൽകിയട്ടും ഒരുനടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.