വോളിബോളിന്റെ ആവേശം നെഞ്ചേറ്റി ഒരു ഗ്രാമം. മികച്ച രാജ്യാന്ത താരങ്ങളെയുൾപ്പെടെ സംഭാവന ചെയ്ത തലയോലപ്പറമ്പ് വെള്ളൂരിനടുത്ത് കരിപ്പാടത്താണ് നാട്ടുകാർ മുന്നിട്ടിറങ്ങി വോളിബോൾ കളിക്കളം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല മൽസരങ്ങൾക്കുവരെ വരും ദിവസങ്ങളിൽ ഇവിടം വേദിയാകും.
കായിക മേഖലയിൽ ഒട്ടേറെ താരങ്ങൾ ഉദിച്ചുയരുമ്പോഴും മികച്ച കളിക്കളങ്ങളുടെ അഭാവം പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടത്ത് നാട്ടുകാരുടെ മേൽനോട്ടത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനത്തോടെ കളിക്കളമൊരുക്കിയത്. ടൈറ്റാനിയം, പ്രീമിയർ ,പോർട്ട് ട്രസ്റ്റ്,KSRTC, തുടങ്ങിയവയ്ക്കൊപ്പം ഇന്ത്യൻ ജഴ്സിവരെ അണിഞ്ഞിട്ടുള്ള പ്രമുഖ കളിക്കാരെ സംഭാവന ചെയ്ത നാട്ടിൽ സ്ഥിരമായ ഒരു കളിസ്ഥലം ഇല്ലാത്തത് വോളിബോൾ പ്രേമികളായ നാട്ടുകാർക്കും ഒരുവേദനയായിയിരുന്നു.
അഞ്ചുവർഷം മുമ്പ് രൂപീകരിച്ച ഒളിമ്പിയ ക്ലബാണ് കളിക്കള നിർമാണത്തിന്റെ ആദ്യപടി. ചില മുൻതാരങ്ങൾ കൂടി മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ വേഗത്തിലായി. നാട്ടുകാർ പൂർണ പിന്തുണ നൽകിയതോടെ 25 സെന്റ് സ്ഥലം വാങ്ങി 20 ലക്ഷത്തോളം മുടക്കി കളിക്കളവും അനുബന്ധ സൗകര്യവും ഒരുക്കി.
വോളിബോളിനു പുറമെ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, ജിംനേഷ്യം എന്നിവയും തയ്യാറാക്കിയിട്ടുണ്ട് അതേസമയം എല്ലാവർക്കും ക്ലബിൽ അംഗമാകാമെന്ന് കരുതേണ്ട. ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവർക്ക് മാത്രമെ അംഗത്വം നൽകു. 7 വയസു മുതലുള്ള കുട്ടികൾക്ക് കോച്ചിങ് ക്യാമ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വളരെ ദൂരെനിന്നുവരെ ആളുകൾ നാട്ടുകാരുടെ കൂട്ടായ്മയിൽ അംഗമാകാൻ എത്തിയിട്ടുണ്ട്.