വയറുവേദനയെത്തുടര്‍ന്ന് മരിച്ച ജെറിന്‍ മൈക്കിളിന്‍റെ ചികില്‍സാരേഖകള്‍ കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ തിരുത്തിയതായി ആരോപണം. ജെറിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതിനുപിന്നാലെ അതുവരെ നല്‍കിയ മരുന്നിന്‍റെ കുപ്പികളടക്കം ആശുപത്രി ജീവനക്കാര്‍ എടുത്തുമാറ്റിയെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. വേദന കുറക്കാന്‍ നല്‍കിയ മരുന്ന് മരണകാരണമായോ എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്.
കൊച്ചി പച്ചാളത്തെ സ്ഥാപനത്തില്‍ സൗണ്ട് എന്‍ജിനീയറിംങ് വിദ്യാര്‍ഥിയായിരുന്ന ജെറിന്‍ മൈക്കില്‍ വയറുവേദനയെത്തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ജെറിന്‍ രാത്രി പന്തണ്ടുമണിയോടെ മരിച്ചു. നില ഗുരുതരമായപ്പോള്‍ യുവാവിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഈ സമയത്തുതന്നെ ആശുപത്രി ജീവനക്കാരെത്തി മുറിയിലുണ്ടായിരുന്ന മരുന്ന് കുപ്പികളും ചികില്‍സാ രേഖകളും എടുത്തുമാറ്റിയെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിനിടയാക്കിയെതെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് ഞായറാഴ്ച ഉച്ചയോടെ ചികില്‍സാ രേഖകള്‍ ഇവിടെനിന്ന് നിന്ന് പിടിച്ചെടുത്തു. ജെറിന് നല്‍കിയ ചികില്‍സ സംബന്ധിച്ച് പിഴവുകളില്ലാത്ത റിപ്പോര്‍ട്ടാണ് ആശുപത്രിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ചികില്‍സാ സമയത്ത് ഉണ്ടായിരുന്നില്ലെന്നും അവ പിന്നീട് എഴുതിയുണ്ടാക്കിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
അപ്പന്‍ഡിസൈറ്റിസ് സംശയിക്കുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ പണമടച്ചാല്‍ അപ്പന്‍ഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ നടത്താമെന്ന് ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. വേദന കുറയുന്നതിനുള്ള കുത്തിവയ്പ്പു നല്‍കിയതിനുശേഷം നാലുതവണ ജെറിന് അപസ്മാര ലക്ഷണങ്ങള്‍ ഉണ്ടായി. ഇത് മരുന്നിന്‍റെ അലര്‍ജിമൂലമാണെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് സര്‍ജന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ജെറിന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്