ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്റെ ഭർത്താവ് ലിൻസൻ തോമസ് നാട്ടിൽ തിരിച്ചെത്തി. ചിക്കുവിന്റെ കൊലപാതകത്തെ തുടർന്ന് തടഞ്ഞുവച്ചിരുന്ന ലിൻസന്റെ പാസ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഒമാൻ അധികൃതർ തിരിച്ചുനൽകിയത്. നാട്ടിൽ തിരിച്ചെത്താനായതിൽ ആശ്വസിക്കുമ്പോഴും ദാമ്പത്യ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചതിന്റെ വേദനയിലാണ് ലിൻസൻ.
സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കു കൊല്ലപ്പെട്ട് ഒരു വർഷം പിന്നിടാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഭർത്താവ് ലിൻസൻ നാട്ടിലെത്തുന്നത്. ഭാര്യയുടെ മരണവും തുടർന്നുണ്ടായ പൊലീസ് നടപടിയും മാനസികമായി തളർത്തിയ ലിൻസൻ കുടുംബാംഗങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. ഏറെ സ്നേഹിച്ചിരുന്ന ചിക്കുവിന്റെ മരണത്തത്തുടർന്ന് ഉയർന്ന തെറ്റായ പ്രചാരണങ്ങൾ ഏറെ വേദനിപ്പിച്ചു.
ഒമാൻ അധികൃതർ മാന്യമായാണ് പെരുമാറിയതെന്നും താൻ നിരപരാധിയാണെന്ന് ബേധ്യപ്പെട്ടതിനാലാണ് പാസ്പോർട്ട് മടക്കി നൽകിയതെന്നും ലിൻസൻ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് ലിൻസൻ പറയുന്നു.