തലച്ചോറിലെ അണുബാധയെത്തുടർന്ന് നാലാം വയസിൽ ശരീരം തളർന്ന് കിടപ്പിലായ 16 കാരിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി നാട്ടുകാരുടെ കൂട്ടായ്മ. വൈക്കം വെച്ചൂരിലാണ് സുമനസുകൾ ഒന്നിച്ചത്. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് സാസ്കാരിസംഘടനയുടെ നേതൃത്തിൽ വീട് നിർമാണം ഏറ്റെടുത്തത്.
2015 നവംബറിലെ ശിശുദിനത്തിലാണ് സാന്ദ്രയുടെയും അമ്മ ഗീതയുടെയും വേദന മനോരമ ന്യൂസിലൂടെ നാടറിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ ഒട്ടേറെ സുമനസുകൾ സഹായവുമായെത്തി. എഴുന്നേൽക്കാൻ പോലുമാകാത്ത മകളെ ശുശ്രൂഷിക്കാൻ ഒരുവീടുപോലുമില്ലാതെ ബുദ്ധിമുട്ടിയ മാതാപിതാക്കൾക്ക് ഇപ്പോൾ നിറഞ്ഞ സന്തോഷം. വെച്ചൂരിലെ അവനി സാസ്കാരിക കേന്ദ്രമാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ വീടുനിർമിച്ച് നല്കിയത്. പണത്തിന് പുറമെ വീടുനിർമിക്കാനാവശ്യമായ സാമഗ്രികളും പലരും സംഭാവന ചെയ്തു. പുറമെ പഞ്ചായത്ത് ആശ്രയ പദ്ധതിയിലൂടെ നൽകിയ രണ്ടരലക്ഷം രൂപയും സമാഹരിച്ചാണ് പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കിയത്. വൈക്കം ഡിവൈഎസ്പി ഓഫിസിലെ എസ്െഎയും കർഷകനുമായ വെച്ചൂർ സ്വദേശി മോഹൻ ദാസാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്.
സാന്ദ്രയുടെ അസുഖം കാരണം പണിയ്ക്ക് പോലും പോകാൻകഴിയാതിരുന്ന കുടംബം സ്വകാര്യവ്യക്തിയുടെ സഹായത്തിൽ വാടക വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. തിരക്കഥകൃത്തും നടനുമായ പി ബാലചന്ദ്രൻ വീട് കുടുംബത്തിന് കൈമാറി.പിന്നണി ഗായകൻ ദേവാനന്ദ്, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരും പഞ്ചായത്തംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.