തിരുനെല്ലിക്കാട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നക്സൽ വർഗീസ് വെടിയേറ്റു മരിച്ചെന്നാണു വിവരമെന്നു സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ. എഴുപതുകളിൽ വയനാടു മേഖലയിൽ നടന്ന കൊലപാതക,കവർച്ചക്കേസുകളിലുൾപ്പട്ട ക്രിമിനലാണു വർഗീസ് എന്നത് നിഷേധിക്കാനുള്ള കാരണമൊന്നും സിബിഐയോ വിചാരണക്കോടതിയോ കണ്ടെത്തിയിട്ടില്ല. ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് അടിസ്ഥാനമില്ലെന്നും സർക്കാർ ബോധിപ്പിച്ചു.നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർഗീസിന്റെ സഹോദരങ്ങളായ എ. തോമസ് തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.
2016 ജൂലൈ 22ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ആർ. സന്തോഷ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണിപ്പോൾ പുറത്തുവന്നത്. കേസ് മധ്യവേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.സത്യവാങ്മൂലത്തിൽ നിന്ന്: നക്സൽ നേതാവായ വർഗീസിനെ കൊള്ളയും കൊലയുമുൾപ്പെട്ട കേസുകളിൽ പിടികിട്ടാപ്പുള്ളിയായി മാനന്തവാടി പൊലീസ് പ്രഖ്യാപിച്ചതാണ്. വർഗീസിന്റെ മരണകാലത്ത് ഭരണകൂട ഭീകരതയെന്ന ആരോപണം നിലവിലുണ്ടായിരുന്നില്ല. പിന്നീട് വർഗീസ് കൊലക്കേസിൽ പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചതിന്റെ പേരിൽ ഭരണകൂട ഭീകരത ആരോപിച്ചു നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല.വർഗീസിന്റെ മരണത്തെ തുടർന്ന് അന്നത്തെ തലശേരി ഡിവൈഎസ്പി കെ. ലക്ഷ്മണയുടെ പരാതിയിലാണു മാനന്തവാടി പൊലീസ് കേസെടുത്തത്.
എന്നാൽ, മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം വർഗീസിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചുകൊന്നതാണെന്നു റിട്ട. കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 1998ൽ വെളിപ്പെടുത്തി. കോടതി നിർദേശപ്രകാരം സിബിഐ കേസന്വേഷിച്ചു കുറ്റപത്രം നൽകി. പ്രതി ചേർക്കപ്പെട്ടവരിൽ കെ. ലക്ഷ്മണയ്ക്കു വിചാരണക്കോടതി നൽകിയ ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നിലവിലുണ്ട്. അതിനാൽ വിചാരണക്കോടതിയുടെ നിഗമനം അന്തിമമെന്നു പറയാനാവില്ല. ലക്ഷ്മണയ്ക്കു സർക്കാർ ശിക്ഷായിളവ് അനുവദിച്ചിരുന്നു. മാനന്തവാടി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വർഗീസിനായി സിആർപിഎഫിന്റെ സഹായത്തോടെ തിരുനെല്ലിക്കാടുകളിൽ തിരച്ചിൽ നടത്തിയിരുന്നു. ഓപ്പറേഷനിൽ പങ്കെടുത്ത കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വിരമിച്ച ശേഷമാണു വെളിപ്പെടുത്തലുകൾ നടത്തിയത്.
എന്നാൽ വർഗീസിന്റെ മരണം സംബന്ധിച്ച പരാതിയിൽ തലശേരി തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയപ്പോൾ ആരും ആരോപണം ഉന്നയിച്ചില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. രാമചന്ദ്രൻ നായർക്കും കൂടെയുണ്ടായിരുന്ന ഹനീഫയ്ക്കും ഏറ്റുമുട്ടലിന്റെ പേരിൽ അംഗീകാരവും പ്രമോഷനും നൽകിയിരുന്നു. നിയമവേദി സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയിൽ നഷ്ടപരിഹാരാവശ്യം ഉണ്ടായിരുന്നു. എന്നാൽ, 1998ൽ സഹോദരൻ നൽകിയ ഹർജിയിൽ നഷ്ടപരിഹാരം വേണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചാൽ മതിയെന്നുമാണ് അഭിഭാഷകൻ ബോധിപ്പിച്ചത്.
ഇപ്പോൾ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ സഹോദരൻ നഷ്ടപരിഹാരം തേടുന്നതു ദുരുദ്ദേശ്യപരമാണ്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു കൊല്ലപ്പെട്ട കൊടുംകുറ്റവാളി വർഗീസിന്റെ ബന്ധുക്കൾ എന്ന മട്ടിൽ പതിറ്റാണ്ടുകളായി ആരോപണവും നിന്ദയും നേരിടുന്നുവെന്നു ഹർജിക്കാർ ബോധിപ്പിച്ചിരുന്നു. എന്നാൽ വർഗീസ് കൊല്ലപ്പെട്ടതു മാത്രമാണു സിബിഐ പ്രത്യേക കോടതി വിചാരണ ചെയ്തതെന്നും വർഗീസിന്റെ സ്വഭാവവും പെരുമാറ്റവുമല്ല പരിഗണിച്ചതെന്നും സർക്കാർ അറിയിച്ചു.