തൃശൂർ കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ തകർന്ന കടൽഭിത്തികൾ പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിലെ വൻനാശത്തിന് വഴിവച്ചത് കടൽഭിത്തി നിർമിക്കുന്നതിലെ അനാസ്ഥയെന്ന് ആക്ഷേപം. കടൽഭിത്തി നിർമിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ വൻനാശമാണ് കൊടുങ്ങല്ലൂരിലെ തീരമേഖലയിലുണ്ടായത്. കൊടുങ്ങല്ലൂർ കാര പുതിയറോഡ് ബീച്ചിലും എറിയാട് ബീച്ചിലുമായി നാല് വീടുകൾ തകരുകയും മുപ്പതിലേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. പരീക്ഷ എഴുതാൻ പോലുമാകാതെ ഒട്ടേറെ കുട്ടികൾക്ക് ബന്ധുവീടുകളിൽ അഭയം തേടേണ്ടിവന്നു. ഇതിനെല്ലാം കാരണമായത് മുൻപുണ്ടായ കാലവർഷത്തിൽ തകർന്ന കടൽഭിത്തി പുനർനിർമിക്കാത്തതാണ്. ഈ കോളനികളിൽ മാത്രമല്ല, തൃശൂരിന്റെ തീരമേഖലയിലെ ഒട്ടേറെയിടങ്ങളിൽ കടൽഭിത്തി തകർന്ന് കിടക്കുകയാണ്.
പലതവണ പരാതി നൽകിയിട്ടും അത് പുനർനിർമിക്കാത്തതിനാൽ ഇനിയുള്ള നാളുകളിലും ഇതേ നാശം നേരിടേണ്ടി വരമെന്ന ആശങ്കയാണ് തീരവാസികൾക്ക്. സ്ഥലം സന്ദർശിക്കാനെത്തിയ തൃശൂർ കലക്ടർ എ. കൗശിഗനോട് നാട്ടുകാർ പരാതി അറിയിച്ചു. കടൽഭിത്തി നിർമാണത്തിന് നടപടികളാരംഭിക്കുമെന്നായിരുന്നു അദേഹത്തിന്റെ ഉറപ്പ്.
കടലേറ്റത്തിൽ ചെളിവെള്ളവും മറ്റും കലർന്ന് കിണറുകളും കുളിമുറികളുമെല്ലാം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവ ഉടൻ ശുചീകരിക്കാനും തീരുമാനിച്ചു. പ്രദേശത്ത് പട്ടയം ലഭിക്കാത്തവർക്ക് അത് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പ് നൽകി. കയ്പമംഗലം എം. എൽ.എ ഇ.ടി. ടൈസണും മറ്റ് ജനപ്രതിനിധികളും കലക്ടർക്കൊപ്പമുണ്ടായിരുന്നു.