പെരിയാറിനെ വീണ്ടെടുക്കാനായി കൊച്ചിയിൽ വിഷജലവിരുദ്ധ പ്രക്ഷോഭം. കുടിവെള്ളം ജന്മാവകാശം എന്ന പേരിൽ ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച ഉപവാസ സത്യഗ്രഹവും പൊതുസമ്മേളനവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മലിനമായ നദികളെ വീണ്ടെടുക്കാനുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാൻ സർക്കാർ തയാറാകണമെന്ന് മാര്‍ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
പ്രാണനായ പെരിയാറിന്റെ ജീവൻ നിലനിർത്താനാണ് ഈ ജനകീയപ്രക്ഷോഭം. എലൂർ, എടയാർ എന്നിവിടങ്ങളിൽ പെരിയാറിന്റെ തീരത്ത് മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധമാണ് ജലദിനത്തിൽ കൊച്ചി നഗരം ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ ഒരോ ദിവസവും അൻപത് പേരാണ് ഉപവാസ സത്യഗ്രഹം ഇരിക്കുക. വരൾച്ചയെ കുറിച്ച് ആശങ്കപ്പെടുന്ന സംസ്ഥാന സർക്കാർ കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെകുറിച്ച് മൗനം പാലിക്കുകയാണെന്ന് ഉദ്ഘാടകനായെത്തിയ കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. വ്യവസായമാലിന്യത്തിന്റെ സംഭരണിയായി മാറിയ പെരിയാറിനെ മാലിന്യമുക്തമാക്കും വരെ ജനകീയ പ്രതിഷേധം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിവെള്ള സംരക്ഷണ സമിതി, കലക്ടീവ് ഫോർ റൈറ്റ് ടു ലിവ് എന്നിവരുടെ നേതൃത്വത്തിലാണ് വിഷജലവിരുദ്ധ പ്രക്ഷോഭം. വ്യാവസായികാവശ്യങ്ങൾക്ക് പോലും പെരിയാറിന്റെ പലഭാഗങ്ങളിലേയും വെള്ളം ഉപയോഗിക്കാൻ കഴിയാതായിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച മറൈൻഡ്രൈവിൽ നടക്കുന്ന പെരിയാർ സംരക്ഷണറാലിയിൽ ഇറോം ശർമിളയും പങ്കെടുക്കും.