എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക്ക് ട്രാക്ക് നവീകരിക്കുമെന്ന് സംസ്ഥാന സർക്കാർ.അണ്ടർ പതിനേഴ് ഫുട്ബോൾലോകപ്പ് കഴിഞ്ഞാലുടൻ ട്രാക്ക് പുനർനിർമിക്കുമെന്ന് കായികമന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.മധ്യകേരളത്തിലെ ഏക സിന്തറ്റിക്ക് ട്രാക്കിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മനോരമ ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.
അണ്ടർ17 ഫുട്ബോൾ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിലാണ് മഹാരാജാസ് കോളജ് സിന്തറ്റിക്ക് ട്രാക്കിന്റെ ശോച്യാവസ്ഥ മുൻകായിക താരങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. ലോകകപ്പിന്റെ പരിശീലന വേദികളിലൊന്നായ മഹാരാജാസ് കോളജ് മൈതാനത്തിൽ നടത്തുന്ന ജോലികൾ ട്രാക്കിനെ നശിപ്പിക്കുന്നെന്ന് താരങ്ങൾ ചൂണ്ടികാട്ടി. മൈതാന നിർമാണത്തിനായി സിന്തറ്റിക്ക് ട്രാക്കിലൂടെ റോഡ് റോളർ ഉൾപ്പടെ കയറ്റിയിറക്കുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തികരുതെന്ന് നിർദേശം നൽകിയ മന്ത്രി ലോകകപ്പ് കഴിഞ്ഞാലുടൻ ട്രാക്ക് നവീകരിക്കുമെന്നും പറഞ്ഞു.
മഹാരാജാസ് കോളജും സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റഷൻ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കും.അതേ സമയം സിന്തറ്റിക്ക് ട്രാക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് മുൻകായിക താരം പി.ആർ.പുരുഷോത്തമനെ മാറ്റിയതിൽ വിശദീകരണം നൽകാൻ ജില്ലാ കലക്ടറോടും, കോളജ് പ്രിൻസിപ്പലിനോടും ഹൈക്കോടതി ആവശ്യപെട്ടിട്ടുണ്ട്.