ഗവിയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അടൂർ പ്രകാശ് എംഎൽഎ. വിഷയം നിയമസഭയിൽ അവതരിപ്പിക്കും. ഗവിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടിയുടെ പണികൾ ഉടൻ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവിയിലെ തോട്ടം തൊഴിലാളികൾക്ക് അർഹമായ ആനൂകൂല്യം ലഭിക്കുന്നില്ല. ആശ്രിതനിയമനത്തിന് കെഎഫ്ഡിസി വിമുഖത കാണിക്കുന്നു. ലയങ്ങളുടെ ശോച്യാവസ്ഥ. പെൺകുട്ടികളുടെ തുടർപഠനത്തിനുള്ള സൗകര്യങ്ങൾ. നിലവിൽ ഒരു സ്കൂൾ ബസെന്നത് രണ്ടാക്കി ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യം. അടിയന്തര പരിഹാരം കാണാൻ േവണ്ടതെല്ലാം ചെയ്യുമെന്നാണ് അടൂർ പ്രകാശ് എംഎൽഎയുടെ ഉറപ്പ്. പല ഘട്ടങ്ങളിലായി ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവിയുടെ വിനോദസഞ്ചാര വികസനത്തിനായി 100 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. പദ്ധതി രൂപരേഖ തയാറാക്കിയ വനംവകുപ്പ് തന്നെ തുടർനടപടികളിൽ ഉടക്കിട്ടു. ഇതോടെ അനുവദിച്ച തുക നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഗവിയുടെ വികസനത്തിനൊപ്പം തദ്ദേശീയർക്ക് തൊഴിൽസാധ്യതയും പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. തടസം മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അടൂർ പ്രകാശ് അറിയിച്ചു.