പതിനായിരങ്ങള്‍ക്ക് അഴകിന്‍റെ നിറച്ചാര്‍ത്ത് സമ്മാനിച്ച് കോട്ടയം തിരുനക്കര പകല്‍പൂരം. കരുത്തിന്‍റെയും സൗന്ദര്യത്തിന്‍റെ പ്രതീകമായി ഗജവീരന്‍മാരും വിസ്മയമൊരുക്കി നാദ പ്രപഞ്ചവും. പൂരപ്പെരുമയില്‍ തിരുനക്കര ആറാടി.
വടക്കുംനാഥന്‍ സ്വയംഭൂവായി അവതരിച്ച തിരുനക്കരയില്‍ കാലത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തി മറ്റൊരു പകല്‍പ്പൂരം കൂടി. തിരുനക്കരയുടെ മുറ്റത്തു തിരമാലകള്‍ പൊലെയായിരുന്നു ജനസഞ്ചയം. അഴകിന്‍റെ തലയെടുപ്പുമായി കിഴക്ക്, പടിഞ്ഞാറ് ചേരുവാരങ്ങളിലായി 22 ഗജവീരന്‍മാരാണ് അണി നിരന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ ഉച്ചയോടെ ക്ഷേത്രമൈതാനത്തു സംഗമിച്ചു.
ആല്‍ത്തറ മേളമൊരുക്കി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 60 കലാകാരന്‍മാര്‍ കൊട്ടിക്കയറിയതോടെ ആവേശം വാനോളമുയര്‍ന്നു. തുടര്‍ന്ന് തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും വിധം തിരുവമ്പാടി, പറമേക്കാവ് ദേവസ്വങ്ങളുടെ കുടമാറ്റത്തിൽ വര്‍ണങ്ങള്‍ പെയ്തിറങ്ങി.