മൂന്നാറിൽ രണ്ടുമാസമായി കാട്ടാനയുടെ ആക്രമണം രൂക്ഷം. ആനയുടെ ചവിട്ടേറ്റ് കാന്റീൻ നടത്തിപ്പുകാരൻ കൊല്ലപ്പെട്ടു. ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിലെ ജോർജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫിലോമിന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ദേവികുളം ലോക്ക്ഹാർട്ടിൽ വൈകിട്ട് ആറരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ക്യാന്റീനിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് കാറിൽ മടങ്ങുകയായിരുന്നു ജോർജും ഫിലോമിനയും. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയോരത്ത് ലോക്ക്ഹാർട്ടിനു സമീപമുള്ള കുരിശടിയിൽ ഇരുവരും മെഴുകുതിരി കത്തിക്കാനിറങ്ങി. തിരി കത്തിച്ച് ഫിലോമിന വാനിൽ കയറി. ജോർജ് വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒറ്റയാൻ പാഞ്ഞടുത്തു. തുമ്പിക്കൈകൊണ്ട് എടുത്ത് സമീപത്തെ പുൽമേട്ടിലേക്ക് എറിഞ്ഞു. പിന്നീട് ചവുട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഒരു മണിക്കൂറിലേറെ സഥലത്ത് നിലയുറപ്പിച്ച ഒറ്റയാൻ കാറും തകർത്തു. ഈ സമയമത്രയും ഫിലോമിന വാഹനത്തിനിൽ ഇരുന്നു. യാത്രക്കാർ ഒച്ചവെച്ച് ആനയെ കാട്ടിലേക്ക് ഓടിച്ച ശേഷമാണ് ജോർജിനെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്തെ കടകൾക്കും വാഹനങ്ങൾക്കും നേരെ കഴിഞ്ഞ രണ്ട് മാസമായി കാട്ടാനകളുടെ ആക്രമണം രൂക്ഷമാണ്.