തൃശൂർ കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളിൽ കടുത്ത വേനലിനിടെ അപ്രതീക്ഷിത കടലാക്രമണം. രണ്ട് വീടുകൾ പൂർണമായും മുപ്പതിലേറെ വീടുകൾ ഭാഗികമായും വെള്ളത്തിലായി. പ്രദേശത്ത് കടൽഭിത്തിയില്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ ആശങ്കയിലാണ്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തുടങ്ങിയ കടലേറ്റം രാത്രിയായതോടെ കൂടുതല്‍ ശക്തമാവുകയായിരുന്നു. വലിയ ഉയരത്തില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകള്‍ വീടുകളിലെക്ക് ഇരച്ചുകയറി. കൊടുങ്ങല്ലൂർ കാര പുതിയറോഡ് ബീച്ചിലും എറിയാട് ബീച്ചിലുമായി രണ്ട് വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി,
മുപ്പതോളം വീടുകളിലും വെള്ളം കയറിയതോടെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. പരീക്ഷക്കാലത്ത് പാഠപുസ്തകങ്ങളും വെള്ളംകയറി നശിച്ചതോടെ പരീക്ഷ തന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
മഴക്കാലത്ത് കടലാക്രമണം പതിവാണങ്കിലും കടുത്ത വേനലിലുണ്ടായ കടലേറ്റം തീരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നേരത്തെയുണ്ടായിരുന്ന കടല്‍ഭിത്തി തകര്‍ന്നതാണ് നാശനഷ്ടം കൂടാൻ കാരണം.കടല്‍ ഭിത്തി തകര്‍ന്നിട്ട് കാലങ്ങളായെങ്കിലും ഇതുവരെയും പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.