ചീമേനി തുറന്ന ജയിലിൽ ഗോ പൂജ നടത്താൻ നേതൃത്വം നൽകിയ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്ത സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭവുമായി ബി.ജെ.പി രംഗത്ത്. നടപടി വിവേചനപരമാണെന്ന് ആരോപിച്ചാണ് ബി.െജ.പി സമരം
ദാനം കിട്ടിയ പശുക്കളെ സ്വീകരിക്കുന്നതിന്റെ മറവിൽ ഗോപൂജ നടത്താൻ സൗകര്യം നൽകിയ തുറന്ന ജയിലിലെ സുപ്രണ്ട് ഐ.ജി സുരേഷിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ സസ്പെന്റ് ചെയ്തത്. സുരേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വിവിധ മതസംഘടനകളുടെ പരിപാടികൾ ജയിലിനകത്ത് നടക്കാറുണ്ട്. ഗോപൂജ മാത്രം വിവാദമാക്കുന്നത് സർക്കാരിന്റ വർഗീയ നിലപാടാണെന്നുമാണ് ബി.ജെ.പി ആരോപണം. സമരപരിപാടികളുടെ ആദ്യഘട്ടമായി കാസർകോട് സബ് ജയിലിന് മുന്നിൽ ഗോപൂജ സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.