ലിഫ്ടില്ലാത്തത് കാരണം അംഗപരിമിതന് കോട്ടയം കലക്ടറേറ്റിൽ നേരിടേണ്ട വന്ന ബുദ്ധിമുട്ട് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. തൊഴിലന്വേഷിച്ചെത്തിയ യുവാവിന് കലക്ടറേറ്റിലെ ഒരോ പടിയും നിരങ്ങി ഇറങ്ങേണ്ടി വന്നു. ലിഫ്ട് നിർമാണം നിലച്ചതിന് കാരണങ്ങൾ പലത് നിരത്തുന്നുണ്ടെങ്കിലും അതൊന്നും ഈ കാഴ്ചയ്ക്കുളള ന്യായീകരണമല്ല.
ഒരു പ്രതിഷേധസമരം റിപ്പോർട്ട് ചെയ്യാൻ കലക്ടറേറ്റിലെത്തിയ ഞങ്ങൾ യാദൃശ്ചികമായാണ് ഈ കാഴ്ച കാണുന്നത്. കയ്യിൽ രണ്ടു ഊന്നുവടികളുമായി കാലുകൾക്ക് സ്വാധീനമില്ലാത്ത യുവാവ് പടിക്കെട്ടുകൾ നിരങ്ങി ഇറങ്ങുന്നു. ഇറങ്ങുന്നതിനിടെ വടികളിലൊന്ന് വഴുതി വീണു.പലരും ഈ കാഴ്ച കാണുന്നുണ്ട്. പക്ഷെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് ഒരു പൊലീസുകാരൻ മാത്രം
യുവാവിനെ കയ്യിൽ താങ്ങി ആ പൊലീസുകാരൻ താഴെ എത്തിച്ചു. വടി ഊന്നി മുന്നോട്ടു പോയ യുവാവിനെ ഞങ്ങളും അനുഗമിച്ചു. കാര്യം തിരക്കി. പേര് അജി. നാട് കോട്ടയം തന്നെ. എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി കലക്ടേറ്റിൽ എൽഡിക് ക്ലർക്ക്പോസ്റ്റിൽ ആറുമാസത്തെ താൽക്കാലിക ജോലി ലഭിച്ചു. കാലാവധി കഴിഞ്ഞതോടെ ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനവും അടഞ്ഞു. ഇനിയെന്തെങ്കിലും ഒഴിവുണ്ടോയെന്നറിയാൽ കലക്ടേറ്റിലെത്തിയതാണ്. അനുകൂല വിവരങ്ങളൊന്നും കിട്ടിയില്ല,. പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല.
പ്രയാസപ്പെട്ട് മുകളിലെത്തിയപ്പോഴാണ് കലക്ടർ അവധിയാണെന്ന് വിവരം അറിഞ്ഞത്. അതുകൊണ്ട് ഇനിയും വരേണ്ടി വരും .അന്നും ഈ പടിക്കെട്ടുകളിൽ നിരങ്ങി കയറാതെ വേറെ മാർഗമില്ല. കാരണം. കോട്ടയം കലക്ടറേറ്റിൽ ലിഫ്ടില്ല. അത് വിവാദവും അലംഭാവവുമചയി ഇപ്പോൾ ഈ അവസ്ഥയിലാണ്.
അജിയെപോലയുള്ള നൂറുകണക്കിനാളുകൾ ദിസേന ഇവിടെയെത്തി കഷ്ടപ്പെടുന്നുണ്ട്. ലിഫ്ട് നിർമാണത്തിന് തടസം നിൽക്കുന്നവർ ഇനിയെങ്കിലും ഈ കാഴ്ച മനസ് തുറന്ന് കാണണം