ഗുരുവായൂർ നഗരവികസനത്തിന് നൂറ് കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. നവീകരിച്ച ബസ് സ്്റ്റാന്റ് സമുച്ചയവും മൾട്ടിലെവൽ കാർപാർക്കിങ് ഏരിയായും അടക്കമുള്ള പദ്ധതികൾക്കാണ് അംഗീകാരമായത്. അന്തിമ അംഗീകാരത്തിനായി കേന്ദ്രടൂറിസം വകുപ്പിന് പദ്ധതി സമർപ്പിച്ചു.
ക്ഷേത്രനഗരമെന്ന നിലയിലെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിലുൾപ്പെടുത്തിയാണ് നൂറ് കോടിയുടെ വികസന രൂപരേഖയ്ക്ക് അംഗീകാരമായത്. ഗുരുവായൂർ ദേവസ്വവും ഗുരുവായൂർ നഗരസഭയും വിശദരൂപരേഖ സഹീതം സമർപ്പിച്ച് 50 കോടി വീതമുള്ള പദ്ധതികൾക്കാണ് അംഗീകാരം. നിലവിലെ ഗുരുവായൂർ ബസ് സ്റ്റാന്റിന്റ സംപൂർണ നവീകരണമാണ് അംഗീകാരമായ പ്രധാന പദ്ധതി. പാർക്കിങ് കേന്ദ്രവും ഷോപ്പിങ് കോംപ്ളക്സും തീർത്ഥാടകർക്കായുള്ള ഡോർമെറ്ററി അടക്കമുള്ള സൗകര്യങ്ങളും ചേരുന്നതാണ് ബസ് സ്റ്റാന്റ് സമുച്ചയം.
ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള നിലവിലെ ആന്ധ്രാപാർക്ക് മൾട്ടിലെവൽ കാർപാർക്കിങ്ങാക്കി മാറ്റുന്നതാണ് മറ്റൊരു പദ്ധതി. നിലവിലെ ടൗൺഹാളിനോട് ചേർന്ന് നാട്യഗൃഹമെന്ന പേരിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്ന പദ്ധതിക്കും അംഗീകാരമുണ്ട്. കൂടാതെ ഇന്നർ റിങ് റോഡിന്റെയും റയിൽവെ സ്റ്റേഷൻ മുതൽ കിഴക്കേനട വരെയുള്ള റോഡിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
പ്രസാദ് പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്ന സംസ്ഥാന സർക്കാർ സമിതിയുടെ അംഗീകാരമായതോടെ അന്തിമ അനുമതിക്കായി കേന്ദ്രടൂറിസം വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്.