ഐഎസ്എൽ ഫൈനലിൻറെ തയാറെടുപ്പുകൾ പാളിയെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ. രണ്ടാം സെമിക്ക് ശേഷം കൊച്ചിയിലെത്താൻ വിമാനടിക്കറ്റിനായി ഒരു ദിവസം കാത്തിരിക്കേണ്ടിവന്നത് പ്രകടനത്തെ ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. സെമിക്ക് തൊട്ടുപിന്നാലെയുള്ള ഫൈനലും ആരോൺഹ്യൂസിന് പുറത്തിരിക്കേണ്ടിവന്നതും തിരിച്ചടിയായി.
രണ്ടാം സെമിഫൈനലിന് ശേഷം ഫൈനലിന് തയാറെടുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മൂന്നുദിവസം മാത്രമാണ്. വിമാനടിക്കറ്റ് ടീമിനെ ഡൽഹിയിൽ കുരുക്കിയിട്ടപ്പോൾ ഇതിൽ രണ്ടു ദിനം പാഴായി. ഇത് എടുത്തു പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ മത്സരശേഷം മാധ്യമങ്ങളെ കണ്ടത്. ഡൽഹിയിലെ െസമിഫൈനലിന് ശേഷം കൊച്ചിയിൽ തിരിച്ചെത്താൻ ഒരു ദിനം കാത്തിരിക്കേണ്ടി വന്നു. പലവിമാനങ്ങളിലായാണ് ടീമെത്തിയത്. ഈ കാലതാമസം തയാറെടുപ്പുകളെ ബാധിച്ചു.
ആരോൺ ഹ്യൂസിന് പരുക്കുപറ്റി പുറത്തിരിക്കേണ്ടിവന്നതും ടീമിന് തിരിച്ചടിയായി. പക്ഷേ, അസന്തുലിതമായ ടീമായിരുന്നിട്ടും കേരളാ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ കളിച്ചു. ഫുട്ബോളിന് ഇത്രയധികം ആരാധകരുള്ള കേരളത്തിൽ നിന്ന് മികച്ച കളിക്കാരെ വാർത്തെടുക്കാൻ കൂടുതൽ ശ്രമങ്ങളുണ്ടാകണമെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു. ഫൈനലിലെ ടീമിൽ 9 മാറ്റങ്ങൾ വരുത്താൻ തക്ക ശക്തമായ താരനിരയുണ്ടായത് കൊൽക്കത്തയ്ക്ക് ഏറെ ഗുണം ചെയ്തെന്നും സ്റ്റീവ് കോപ്പൽ ചൂണ്ടിക്കാട്ടി.