ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ സീസണിലെ അസാനക്കാരെന്ന ചീത്തപ്പേര് അതിവേഗം മായ്ച്ച് കളയുക എന്നതാകും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഉദ്ഘാടനമല്‍സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. യൂറോപ്യന്‍ കരുത്തിലാണ് വടക്കുകിഴക്കിന്റെ യുവത്വത്തെ മഞ്ഞക്കുപ്പായക്കാര്‍ വെല്ലുവിളിക്കുന്നത്.
ആദ്യ സീസണിലേത് പേരിനൊത്ത പ്രകടനം തന്നെ... ശരിക്കും കൊമ്പന്‍മാര്‍.. എന്നാല്‍ പാളയത്തിലെ പട രണ്ടാം സീസണില്‍ ഇവരെ കുഴിയാനകളാക്കി മാറ്റി.. പേരില്‍ മാത്രം ആനക്കരുത്ത്. അടിമുടി മാറ്റി മൂന്നാം പതിപ്പിലേക്ക് ബ്ലാസ്റ്റേഴ്സിനെ സച്ചിനും ആരാധകരും അയയ്ക്കുമ്പോള്‍ വിജയത്തിടമ്പേറ്റി, തലയെടുപ്പോടെ മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ആനക്കരുത്തുണ്ട് പ്രതിരോധത്തിന്. നയിക്കാന്‍ ആരോൺ ഹ്യൂസ്, സെഡ്രിക് ഹെങ്ബർട്ടിനും സെനഗൽ യുവതാരം എൽഹാജി എൻബോയെക്കുമൊപ്പം സന്ദേശ് ജിങ്കാനും നമ്മുടെ സ്വന്തം റിനോ ആന്റോയും പിന്നെ ഗുര്‍വിന്ദറും ചേരുന്നതോടെ കോട്ട ഭദ്രം. ഹോസു പ്രീറ്റോ നിയന്ത്രിക്കുന്ന മധ്യനിര കഴിഞ്ഞ സീസണിലെ മോശം ഓര്‍മകള്‍ മറന്നില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകും.
കഴിഞ്ഞ രണ്ട് സീസണുകളില്‍ കൊല്‍ക്കത്തക്കായി കളിച്ച മുഹമ്മദ് റഫീഖ് ഇത്തവണ ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡിലുണ്ട്. ഐവറി കോസ്റ്റ് താരം ദിദ്‌യര്‍ കാദിയയും ചാഡ് ദേശിയ ടീം താരം അസ്റാക്ക് മഹമതുമാണ് പ്രതീക്ഷ പകരുന്ന പുതുനാമങ്ങള്‍. അന്റോണിയോ ജർമനും ഇഷ്ഫാഖ് അഹമ്മദും വിങ്ങുകളിലൂടെ സജീവമാകും. സ്ട്രൈക്കര്‍മാര്‍ കുറവായിരുന്നുവെന്ന ആക്ഷേപം മറയ്ക്കുംവിധമാണ് ഇത്തവണത്തെ ടീം സെലക്ഷന്‍. അര ഡസൻ സ്ട്രൈക്കർമാരാണ് ഊഴം കാത്തുള്ളത്. ഹെയ്തിയുടെ അതിവേഗക്കാരായ ഡക്കൻസ് നേസണിനും കെർവെൻസ് ബെൽഫോർട്ടും മുന്നണിപ്പോരാളികളാവുമ്പോള്‍ പരിശീലന മല്‍സരങ്ങളിലെ ഉശിരന്‍ ഫോമുമായാണ് മൈക്കല്‍ ചോപ്രയുടെ നില്‍പ്. സ്കോറിങ് മികവ് കൊണ്ട് ടീമിലെത്തിയ തോങ്കോസിയാം ഹവോകിപ്പും കൗമാരക്കാരൻ ഫറൂഖ് ചൗധരിയും ഉള്‍പ്പെടുന്ന സ്ട്രൈക്കേഴ്സ് ബഞ്ചില്‍ നിന്ന് ആരെ തിരഞ്ഞെടുക്കുമെന്നതാവും പരിശീലകന്റെ അങ്കലാപ്പ്.
ആദ്യ സീസണില്‍ 9 ഗോളുമായി പതിഞ്ഞ മട്ടിലായിരുന്ന മഞ്ഞക്കുപ്പായക്കാര്‍, രണ്ടാം പതിപ്പില്‍ 22 വട്ടം പന്ത് ഗോള്‍വര കടത്തി. പുതിയൊരു പതിപ്പിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ അതിലുമേറം. മറുവശത്ത് യുവരക്തത്തിന്റെ തിളപ്പാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐവറി കോസ്റ്റിന്റെ ലോകകപ്പ് താരം ദിദിയര്‍ സൊക്കോറ മാര്‍ക്വീതാരമാകുന്ന നോര്‍ത്ത് ഈസ്റ്റുകാരും വന്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട് ഇക്കുറി. ഹൈലാന്‍ഡേഴ്സിന്റെ വേഗതയാര്‍ന്ന നീക്കങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്സ് കരുതിവെച്ചിരിക്കുന്ന മറുമരുന്നിനനുസരിച്ചിരിക്കും കളിയുടെ വീറും വാശിയും. എന്നാല്‍ ഫുട്ബോള്‍ ലീഗുകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ സീസണിലും ഓരോ ഭാവമായിരിക്കും ഐഎസ്എല്‍ ടീമുകള്‍ക്കിരിക്കെന്നിരിക്കേ മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍, പുസ്തകങ്ങളില്‍ മാത്രം പ്രസക്തം. കാത്തിരുന്നുതന്നെ കാണാം ഒരു വിസിലരികെയുള്ള കളി. കാല്‍പ്പന്തുകൂട്ടിലേക്ക് ചേക്കേറി ഇനി കൊമ്പന്‍മാര്‍ക്കായി കയ്യടിക്കാം.