മൂന്നു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. അതും ഹോം മൈതാനത്തെ ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി. ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്ര രണ്ടാം പകുതിയില്‍ നേടിയ ഏകഗോളിന് മുംബൈ സിറ്റി എഫ്‌സിയെ കീഴടക്കിയാണ് സീസണിലെ നാലാം മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയമധുരം നുണഞ്ഞത്. മല്‍സരത്തിന്റെ ഇരുപകുതികളിലുമായി ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങള്‍ കൊച്ചിക്ക് സമ്മാനിച്ച് കളം നിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തിരിച്ചുകയറിയത് അര്‍ഹിക്കുന്ന വിജയവുമായി. മുംബൈയുടെ തോല്‍വി ഒരു ഗോളില്‍ ഒതുങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ഭാഗ്യംകൊണ്ടു മാത്രം. സീസണില്‍ മുംബൈയുടെ ആദ്യ തോല്‍വിയാണിത്.
സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയറിയാതെ പിന്നിടുന്ന തുടര്‍ച്ചയായ രണ്ടാം മല്‍സരമാണിത്. കഴിഞ്ഞ മല്‍സരത്തില്‍ ഇതേ വേദിയില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസിനെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചിരുന്നു. ഇതോടെ, നാലു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഏഴു പോയിന്റുള്ള മുംബൈ ആകട്ടെ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്റെ മനം നിറച്ച ഗോള്‍ വന്നതിങ്ങനെ: ഗോളെത്തുമ്പോള്‍ കളിക്കു പ്രായം 58 മിനിറ്റ്. ബോക്‌സിന്റെ ഇടതുമൂലയില്‍നിന്നും ഉയര്‍ത്തി നല്‍കിയ ക്രോസ് ബെല്‍ഫോര്‍ട്ടിലേക്ക്. രണ്ടു ചുവടു മുന്നോട്ടുവച്ച് ബെല്‍ഫോര്‍ട്ട് നടത്തിയ ഗോള്‍ശ്രമം ഗതിമാറി ഗോള്‍വലയ്ക്കു തൊട്ടുമുന്നില്‍ ചോപ്രയിലേക്ക്. മുബൈ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ റോബര്‍ട്ടോയെ കബളിപ്പിച്ച് ചോപ്ര പന്തു തട്ടി വലയിലിട്ടു. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളിന് സാക്ഷ്യം വഹിച്ച സന്തോഷത്തില്‍ സ്‌റ്റേഡിയത്തിലെത്തിയ 40000ല്‍ അധികം വരുന്ന കാണികള്‍ പൊട്ടിത്തെറിച്ചു. സ്‌കോര്‍ 1-0.
മൂന്നു മാറ്റങ്ങളുമായാണ് മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ടീമിനെ ഇറക്കിയത്. ദേശീയ ടീം സേവനത്തിനുശഷം മടങ്ങിയെത്തിയ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, മലയാളി താരം മുഹമ്മദ് റാഫി, കഴിഞ്ഞമല്‍സരത്തില്‍ പകരക്കാരനായിരുന്ന ബെല്‍ഫോര്‍ട്ട് എന്നിവര്‍ ആദ്യ ഇലവനിലെത്തിയപ്പോള്‍ അന്റോണിയോ ജര്‍മന്‍, ഡക്കന്‍ നേസണ്‍, പ്രതീക് ചൗധരി എന്നിവര്‍ പുറത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സന്ദീപ് നന്ദി തന്നെ വലകാക്കാനെത്തിയപ്പോള്‍, മൈക്കല്‍ ചോപ്രയും ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, പരുക്കേറ്റ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍ ഇല്ലാതെയായിരുന്നു മുംബൈയുടെ പടയൊരുക്കം.
ആദ്യ മല്‍സരത്തിനുശേഷം കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഹമ്മദ് റാഫി നിറഞ്ഞുനിന്ന നിമിഷങ്ങളുമായിട്ടായിരുന്നു മല്‍സരത്തിന് തുടക്കമായത്. ആദ്യ മിനിറ്റില്‍ ലഭിച്ച അവസരമുള്‍പ്പെടെ ആദ്യ അഞ്ചുമിനിറ്റില്‍ റാഫിക്കു മാത്രം ലഭിച്ചത് മൂന്ന് അവസരങ്ങള്‍. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരത്തിന് തുടക്കമായത്. ഇടതുവിങ്ങിലൂടെ പന്തുമായി ബെല്‍ഫോര്‍ട്ടിന്റെ മുന്നേറ്റം. ബോക്‌സിന് വെളിയില്‍നിന്നും നീട്ടിനല്‍കിയ പന്തില്‍ മുഹമ്മദ് റാഫി തലവച്ചെങ്കിലും പന്ത് ഗോളി കൈയിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ മുംബൈയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും മികച്ചൊരു അവസരം. മധ്യവരയില്‍നിന്നും ജിങ്കാന്‍ നല്‍കിയ പാസ് റാഫിയെ ലക്ഷ്യമാക്കിയെത്തിയെങ്കിലും ഗോളിമാത്രം മുന്നില്‍നില്‍ക്കെ റാഫി തൊടുത്ത ഷോട്ട് ദുര്‍ബലമായിപ്പോയി. പന്ത് പുറത്തേക്ക്. മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും റാഫി. മുംബൈ ബോക്‌സിലേക്കെത്തിയ പന്ത് വരുതിയിലാക്കാനുള്ള റാഫിയുടെ ശ്രമം പാളി. പിന്നാലെ റാഫി ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചെങ്കിലും പന്ത് മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ റോബര്‍ട്ടോ കയ്യിലൊതുക്കുകയായിരുന്നു.