ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമി പോരാട്ടത്തിൽ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. 65ാം മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് നേടിയ തകർപ്പൻ ഗോളാണ് ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സിനെ ജേതാക്കളാക്കിയത്. രണ്ടാംപാദ സെമിപോരാട്ടം ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും
കൊച്ചിയുടെ കളിമുറ്റത്ത് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയക്കൊടി നാട്ടി. രണ്ടാം പകുതിയില്‍ ഹെയ്ത്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നേടിയ 'ഒറ്റയാന്‍ ഗോളില്‍' ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ മൂന്നാം സീസണിലെ ഫൈനല്‍ പോരാട്ടത്തിന് ഒരുപടി കൂടി അടുത്തു. ഈ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന തുടര്‍ച്ചയായ ആറാം വിജയമാണിത്. സീസണില്‍ ഡല്‍ഹിക്കെതിരെ നേടുന്ന ആദ്യ വിജയവും.
ഇതോടെ, 14ന് ഡല്‍ഹിയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലില്‍ കടക്കാം. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഡല്‍ഹിക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി റഫറി നിഷേധിച്ചത് മല്‍സരശേഷം ചെറിയ സംഘര്‍ഷത്തിനു കാരണമായി. റഫറിയെ ചോദ്യം ചെയ്ത ഗാഡ്‌സെയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി.
ഗോള്‍ വന്ന (ബെല്‍ഫോര്‍ട്ടിന്റെ) വഴി
കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്. സ്വന്തം പകുതിയില്‍നിന്നുമുള്ള ബെല്‍ഫോര്‍ട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. സെഡ്രിക് ഹെങ്ബാര്‍ത്തില്‍നിന്നും പന്തു ലഭിക്കുമ്പോള്‍ സ്വന്തം പകുതിയിലായിരുന്നു ബെല്‍ഫോര്‍ട്ട്. കൂട്ടത്തോടെയെത്തിയ ഡല്‍ഹി താരങ്ങളെ വകഞ്ഞുമാറ്റിയും പാസിനായി അലറിവിളിച്ച നേസണെ കൂസാതെയും ബെല്‍ഫോര്‍ട്ടിന്റെ അത്യുജ്വല മുന്നേറ്റം. എതിരാളികളെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് കയറി ബെല്‍ഫോര്‍ട്ട് തൊടുത്ത ഷോട്ട് ഡല്‍ഹി ഗോള്‍ കീപ്പര്‍ ടോണി ഡോബ്ലാസിനെ നിസഹായനാക്കി. സ്‌കോര്‍ 1-0. കാത്തിരുന്ന ആവേശനിമിഷം കണ്‍മുന്നില്‍ കണ്ട ആവേശത്തില്‍ നിറഗാലറി അലറിവിളിച്ചു. സീസണില്‍ ബെല്‍ഫോര്‍ട്ടിന്റെ മൂന്നാം ഗോള്‍.
മുഴുവന്‍ ശക്തിയോടും ടീമുകള്‍
ടീമിലെ ലഭ്യമായ വിഭവങ്ങളെല്ലാം ചേര്‍ത്തുവച്ചാണ് നിര്‍ണായക പോരാട്ടത്തിനുള്ള അന്തിമ ഇലവനെ പരിശീലകര്‍ പ്രഖ്യാപിച്ചത്. റിസ്‌കെടുക്കാന്‍ കോപ്പലും സംബ്രോട്ടയും തയാറല്ലെന്ന് വ്യക്തം. മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവര്‍ പതിവുപോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ തിരിച്ചെത്തി. ഗ്രഹാം സ്റ്റാക്കിനു പകരം വല കാക്കാനെത്തിയത് സന്ദീപ് നന്ദി. അസ്‌റാക്ക് മഹാമത്, ഡക്കന്‍സ് നാസോണ്‍ എന്നിവരും ആദ്യ ഇലവനില്‍ ഇടം കണ്ടെത്തി. മലയാളി താരം അനസ് എടത്തൊടിക ഉള്‍പ്പെടെയുള്ള കരുത്തരെല്ലാം ഡല്‍ഹി നിരയിലും ആദ്യ ഇലവനിലെത്തി.
സെമിയുടെ രണ്ടാം പാദം ഡല്‍ഹിയുടെ തട്ടകത്തിലായതിനാല്‍ ഈ മല്‍സരത്തില്‍ ലീഡ് നേടി നില സുരക്ഷിതമാക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. സ്‌റ്റേഡിയം നിറഞ്ഞെത്തിയ കാണികളുടെയും ടീം സഹ ഉടമ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെയും സാന്നിധ്യത്തിലായിരുന്നു മല്‍സരം
പിഴവുകളുടെ ആദ്യപകുതി
ബ്ലാസ്‌റ്റേഴ്‌സ് മേധാവിത്തം പുലര്‍ത്തിയെങ്കിലും ഗോളൊഴിഞ്ഞതായിരുന്നു മല്‍സരത്തിന്റെ ആദ്യപകുതി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ബെല്‍ഫോര്‍ട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് വല ചലിപ്പിച്ചെങ്കിലും റഫറി 'ഹാന്‍ഡ് ബോള്‍' വിളിച്ചതോടെ ലീഡ് നേടാനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതും ഒരു സുവര്‍ണാവസരം നഷ്ടപ്പെടുത്തി.
ആദ്യ മിനിറ്റില്‍ത്തന്നെ ഡല്‍ഹിക്ക് മികച്ചൊരു അവസരം ലഭിച്ചു. മധ്യവരയ്ക്കു സമീപത്തുനിന്ന് മിലാന്‍ സിങ് നല്‍കിയ പാസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പിളര്‍ത്തി ഗാഡ്‌സെയിലേക്ക്. പന്ത് ഗോളിലേക്ക് തൊടുക്കാനുള്ള ഗാഡ്‌സെയുടെ ശ്രമം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. പന്ത് ലഭിച്ച കീന്‍ ലൂയിസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തക്ക്. ഡല്‍ഹിക്ക് കോര്‍ണര്‍.
എന്നാല്‍ കോര്‍ണറില്‍നിന്ന് വന്ന പന്തിനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തി. പന്ത് ലഭിച്ച ബെല്‍ഫോര്‍ട്ടിന്റെ അതിവേഗ മുന്നേറ്റം. ഓടിയെത്താന്‍ കഷ്ടപ്പെട്ട ഡല്‍ഹി പ്രതിരോധത്തെ തോല്‍പ്പിച്ച് ബെല്‍ഫോര്‍ട്ടിന്റെ പാസ് വലതുവിങ്ങില്‍ വിനീതിലേക്ക്. ദിഗന്തം പിളരുമാറ് അലറിവിളിച്ച ഗാലറിയെ സാക്ഷിയാക്കി ഡല്‍ഹി പോസ്റ്റിലേക്ക് പാഞ്ഞുകയറി വിനീത് തൊടുത്ത ഷോട്ട് പക്ഷേ പോസ്റ്റിന് പുറത്തുപോയി. ബെല്‍ഫോര്‍ട്ടും ഡക്കന്‍സ് നാസോണും ആളൊഴിഞ്ഞ് നില്‍ക്കെ പാസ് നല്‍കാതെ ഷോട്ടെടുത്ത വീനീതിന്റെ ആവേശം പിഴച്ചില്ലേ എന്ന് സംശയം.
19-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു മികച്ച അവസരം ലഭിച്ചു. ബെല്‍ഫോര്‍ട്ടും ഹെങ്ബാര്‍ത്തും ചേര്‍ന്ന് മെനഞ്ഞെടുത്ത നീക്കത്തിനൊടുവില്‍ പന്ത് നാസോണിന്. മലയാളി താരം അനസിന്റെയും റോച്ചയുടെയും അവസരോചിത ഇടപെടല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചു. 31-ാം മിനിറ്റില്‍ ഗാഡ്‌സെയുടെ തകര്‍പ്പനൊരു പാസില്‍ കീന്‍ ലൂയിസിന് ഓടിയെത്താനാകാതെ പോയതുകൊണ്ടുമാത്രം ബ്ലാസ്‌റ്റേഴ്‌സ് ഗോളില്‍നിന്ന് രക്ഷപ്പെട്ടു. 35-ാം മിനിറ്റില്‍ മാര്‍സലീഞ്ഞോ ഗോളിനടുത്തെത്തിയെങ്കിലും നന്ദി കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി.
'കൈ'വിട്ടുപോയ ഗോള്‍
43-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നും മെഹ്താബ് ഉയര്‍ത്തിവിട്ട പന്തിന് ഗോള്‍മണമുണ്ടായിരുന്നെങ്കിലും നാസോണിന്റെ ഹെഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഇടവേളയ്ക്കു തൊട്ടുമുന്‍പ് ബെല്‍ഫോര്‍ട്ട് ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിളിച്ചു. നഷ്ടമായ ഗോളിന്റെ വേദനയുമായി ഇടവേള.
തിരിച്ചുവരവില്‍ കാര്‍ഡുവാങ്ങി ഹോസു, മെഹ്താബ്
മുന്‍മല്‍സരങ്ങളില്‍ കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരം നഷ്ടമായ മെഹ്താബ് ഹുസൈന് ഡല്‍ഹിക്കെതിരെ ആറാം മിനിറ്റില്‍ത്തന്നെ മഞ്ഞക്കാര്‍ഡ് കിട്ടി. മലൂദയെ ഫൗള്‍ ചെയ്തതിനായിരുന്നു ഇത്. ഇടയ്ക്ക് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി രണ്ട് ഫ്രീകിക്കും ഒരു കോര്‍ണറും ലഭിച്ചെങ്കിലും എല്ലാം നിഷ്ഫലമായി
24-ാം മിനിറ്റില്‍ മാര്‍സലീഞ്ഞോയെ വീഴ്ത്തിയ ഹോസുവിന് മഞ്ഞക്കാര്‍ഡ് കിട്ടി. പിന്നാലെ ഡല്‍ഹിക്ക് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും മലൂദയുടെ ഷോട്ടുകള്‍ പാഴായി. ഇടയ്‌ക്കൊരു കോര്‍ണറും ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അതു രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ആദ്യ മാറ്റം. പരുക്കിന്റെ ലാഞ്ചനകള്‍ കാണിച്ച ഹോസുവിന് പകരമെത്തിയത് കാഡിയോ. ഹോസുവിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതും കോച്ചിനെ സ്വാധീനിച്ചിട്ടുണ്ടാകണം.
ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം രണ്ടാം പകുതി
ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നിറഞ്ഞുനിന്ന രണ്ടാം പകുതി തുടക്കം മുതലേ ആരാധരെ ആവശത്തിലാഴ്ത്തി. അലകടലായെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങള്‍ ഗാലറിയെ മഞ്ഞക്കടലാക്കി. ഗോള്‍ ലക്ഷ്യമിട്ട് ബെല്‍ഫോര്‍ട്ടിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഡല്‍ഹി ബോക്‌സിലേക്ക് ഇരമ്പിക്കയറിയതോടെ അവരുടെ പ്രതിരോധനിരയ്ക്കും ഗോളി ഡോബ്ലാസിനും പിടിപ്പതു പണിയായി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ശ്രമത്തിനിടെ അവരുടെ മലയാളി താരം അനസ് എടത്തൊടികയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി.
ഗോള്‍ മണമുള്ള നീക്കങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ ഗാലറിയെ ത്രസിപ്പിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗോളെത്തി. പിന്നാലെ ഡല്‍ഹിക്ക് ലഭിച്ച മികച്ച രണ്ട് അവസരങ്ങളില്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. മലൂദയുടെ ഒരു ഷോട്ട് വളരെ കഷ്ടപ്പെട്ടാണ് നന്ദി കുത്തിയകറ്റിയത്. 75-ാം മിനിറ്റില്‍ മാര്‍സലീഞ്ഞോയുടെ ഗോളെന്നുറപ്പിച്ച ഹെഡര്‍ നന്ദിയെ മറികടന്നെങ്കിലും ഹെങ്ബര്‍ത്തിന്റെ 'തല' രക്ഷയായി. ഡല്‍ഹിയുടെ ഗോള്‍മണമുള്ള മറ്റൊരു മുന്നേറ്റം ആരോണ്‍ ഹ്യൂസിന്റെ പ്രതിരോധ മതിലില്‍ത്തട്ടി തകര്‍ന്നു.
ബ്ലാസ്റ്റേഴ്‌സിനും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയില്‍ അതെല്ലാം നഷ്ടമായി. 76-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനെ പിന്‍വലിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പകരം ജര്‍മനെയിറക്കി ആക്രമണം ശക്തിപ്പെടുത്തി. ഡല്‍ഹി ബോക്‌സില്‍ പലവട്ടം ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയ നാസോണിനെ പിന്‍വലിച്ച് 84-ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയേയുമിറക്കി.