ആരാധകർ സ്നേഹത്തോടെ ‘ആശാൻ’ എന്നു വിളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പല്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന കാലത്തെ വിഡിയോ ശ്രദ്ധ നേടുന്നു. വിങ്ങറെന്ന നിലയിലുള്ള കോപ്പലിന്റെ സുന്ദരൻ ഗോളുകളും അതിലേറെ ചന്തമുള്ള ഗോൾ അസിസ്റ്റുകളും നിറം ചാർത്തുന്നതാണ് വിഡിയോ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരരാജാക്കൻമാർ പിൽക്കാലത്ത് വിഖ്യാതമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജഴ്സിയായിരുന്നു യുണൈറ്റഡിൽ ‘ആശാന്റേത്’.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൽസരങ്ങൾ നടക്കുമ്പോൾ ഡഗ്ഔട്ടിനു സമീപം പൂച്ചക്കുട്ടിയേപ്പോലെ പതുങ്ങിനിൽക്കുന്ന ആശാനല്ല ഈ വിഡിയോയിലുള്ള സ്റ്റീവ് കോപ്പൽ. വേഗം കൊണ്ടും പന്തടക്കം കൊണ്ടും എതിരാളികളെ കബളിപ്പിക്കുന്ന ഈ ഏഴാം നമ്പറുകാരൻ നമ്മുടെ ആശാൻ തന്നെയാണോ എന്ന് ആരാധകർക്ക് തോന്നിയാൽ അതിൽ അതിശയമില്ല. അത്രകണ്ട് വ്യത്യാസമുണ്ട് ഇന്നത്തെ ആശാനും വിഡിയോയിലുള്ള യുവത്വം തുളുമ്പുന്ന കോപ്പലും തമ്മിൽ.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എണ്ണം പറഞ്ഞ വിങ്ങർമാരിലൊരാളായിരുന്ന കോപ്പൽ 1975നും 1983നും ഇടയിൽ 322 മൽസരങ്ങളിൽ ചുവന്ന ചെകുത്താൻമാർക്കായി ബൂട്ടണിഞ്ഞു. 53 ഗോളുകളും നേടി. ഗോളടിക്കുക എന്നതിനേക്കാൾ എതിർപ്രതിരോധം പിളർത്തി മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിലായിരുന്നു താരമെന്ന നിലയിൽ കോപ്പലിന്റെ മിടുക്ക്. ഇക്കാലയളവിൽ ഇംഗ്ലണ്ടിനായി 42 മൽസരങ്ങളിലും കോപ്പൽ ബൂട്ടുകെട്ടി. നേടിയത് ഏഴു ഗോളുകൾ.
പരുക്കിനേത്തുടർന്ന് 28-ാം വയസിൽ അകാലത്തിൽ ബൂട്ടഴിക്കേണ്ടി വന്നെങ്കിലും പരിശീലകനെന്ന നിലയിൽ പൂർവാധികം ശക്തിയോടെ കോപ്പൽ കളത്തിലേക്ക് തിരിച്ചുവരുന്നതും പിന്നീട് കണ്ടു. എടുത്തുപറയാൻ താരങ്ങളൊന്നുമില്ലാത്ത ക്രിസ്റ്റൽ പാലസ്, റെഡിങ് തുടങ്ങിയ ടീമുകളെ ഒന്നാം ഡിവിഷനിലേക്ക് കൈപിടിച്ചുയർത്തിയ കോപ്പൽ പരിശീലകനെന്ന നിലയിലും ഇംഗ്ലീഷ് ഫുട്ബോളിൽ വ്യക്തിമുദ്ര ചാർത്തി. 30 വർഷത്തെ ഫുട്ബോൾ പരിശീലന കാലത്ത് മാഞ്ചസ്റ്റർ സിറ്റി, ബ്രിസ്റ്റോൾ സിറ്റി, പോർട്സ്മൗത്ത് തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചു.