പുണെ∙ സീസണിലാദ്യമായി റഫറി രണ്ടു ചുവപ്പുകാർഡ് പുറത്തെടുത്ത മൽസരത്തിൽ പുണെ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എമിലിയാനോ അൽഫാരോ നേടിയ മൂന്നാം സീസണിലെ മൂന്നാം ഗോളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം സമ്മാനിച്ചത്. 79-ാം മിനിറ്റിലായിരുന്നു അവരുടെ വിജയഗോൾ. വിജയത്തോെട നാലു മൽസരങ്ങളിൽനിന്ന് ഒൻപതു പോയിന്റുമായി നോർത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുള്ള പുണെ സിറ്റി എഫ്സി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
36-ാം മിനിറ്റിൽ ആനിബാലിനെതിരെ അപകടകരമായ ടാക്കിളിന് മുതിർന്ന നിർമൽ ഛേത്രിക്ക് സ്ട്രൈറ്റ് ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് 10 പേരുമായാണ് നോർത്ത് ഈസ്റ്റ് മൽസരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട എഡ്വാർഡോ ഫെറേരിയയും 71-ാം മിനിറ്റിൽ ചുവപ്പുവാങ്ങി പുറത്തുപോയതോടെ പുണെയും 10 പേരായി ചുരുങ്ങിയിരുന്നു. ചുവപ്പുകാർഡ് പിറക്കാതെ പോയ സീസണിലെ ആദ്യ ഒൻപത് മൽസരൾക്കുശേഷം റഫറി ആദ്യ ചുവപ്പുകാർഡ് പുറത്തെടുത്തത് ചൊവ്വാഴ്ച നടന്ന മുംബൈ സിറ്റി എഫ്സി-അത്‌ലറ്റിക്കോ ഡി കൊൽക്കത്ത മൽസരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത മൽസരത്തിൽ രണ്ട് ചുവപ്പുകാർഡ് വന്നത്.
പന്തു കൈവശം വയ്ക്കുന്നതിലും ഗോൾ ലക്ഷ്യമാക്കി ആക്രമിക്കുന്നതിലും മുന്നിട്ടുനിന്നത് പുണെ സിറ്റി എഫ്സിയാണെങ്കിലും ഗോള്‍ നേടുന്നതിൽ പിഴച്ചതാണ് അവർക്ക് തിരിച്ചടിയായത്. നോർത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോളിന്റെ തകർപ്പൻ സേവുകളും അവർക്ക് തിരിച്ചടിയായി. സമനിലയിലേക്കെന്ന് ഏതാണ്ട് ഉറപ്പിച്ച മൽസരത്തിന് വഴിത്തിരവായി ഗോളെത്തിയത് 79-ാം മിനിറ്റിൽ. മധ്യവരയ്ക്ക് സമീപത്തുനിന്നും പന്തുമായി കുതിച്ചെത്തിയ റൊമാറിക് പന്ത് വെലസിന് കൈമാറി. വെലസിൽനിന്ന് അൽഫാരോ വഴി പന്ത് കറ്റ്സൂമിയിലേക്ക്. തിരിച്ച് കിട്ടിയ പന്ത് അൽഫാരോ നേരെ വലയിലേക്ക് തട്ടിയിട്ടു. ഏദലിന്റെ പ്രതിരോധം തകർത്ത് പന്ത് വലയിൽ. 1-0 ന്റെ ലീഡ് നിലനിർത്തി നോർത്ത് ഈസ്റ്റിന് സീസണിലെ മൂന്നാം ജയം.