ഗുവാഹത്തി ∙ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമത്. 45–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോളി ലിമയുടെ പിഴവില്‍ ജാക്കിചന്ത് സിംഗ് നേടിയ ഗോളാണ് 15 പോയിന്റുമായി മുംബൈയെ ഒന്നാമതെത്തിച്ചത്.
ആദ്യ പകുതിക്ക് തൊട്ടു മുൻപ് നോർത്ത് ഈസ്റ്റ് ഗോളി ലിമയ്ക്ക് എളുപ്പത്തില്‍ ക്ലിയർ ചെയ്യാവുന്ന പന്ത് അനാവശ്യ കളിക്ക് മുതിര്‍ന്ന് ഗോളിന് വഴിയൊരുക്കുകയായിരുന്നു. സോണി നോര്‍ദേയുടെ അസിസ്റ്റില്‍ ജാക്കിചന്ത് സിംഗാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. പരുക്കേറ്റ സുബ്രതോ പോളിന് പകരം ഇറങ്ങിയ ലിമയുടെ ഈ അശ്രദ്ധയ്ക്ക് മുംബൈ വലിയ വിലകൊടുക്കേണ്ടി വന്നു.
സ്വന്തം കാണികൾക്കു മുന്നിൽ ഏറ്റവും കുറഞ്ഞത് ഒരു സമനിലയ്ക്കായി നോർത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാഴാവുകയായിരുന്നു. പലപ്പോഴും മൽസരം കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു. 50–ാം മിനിറ്റിൽ പരസ്പരം ഏറ്റുമുട്ടിയ മുംബൈയുടെ സെന റാള്‍ട്ടെയ്ക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കാട്ട്‌സുമിക്കും സൊക്കോറയ്ക്കും റഫറി മഞ്ഞ കാര്‍ഡ് കാണിച്ചു. നോർത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങളും മുംബൈ ഗോളി മനോഹരമായി രക്ഷപ്പെടുത്തിയതോടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മൽസരം മുംബൈയ്ക്ക് അനുകൂലമായി.
ഒൻപത് മൽസരങ്ങളിൽ നിന്നു നാലു ജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായി 15 പോയിന്റാണ് മുംബൈയ്ക്ക്. തൊട്ടുപുറകേയുള്ള ഡൽഹിക്ക് എട്ടു മൽസരങ്ങളിൽ നിന്നു 13 പോയിന്റാണ്. തോൽവിയോടെ നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തായി. എട്ടു മൽസരങ്ങളിൽ നിന്നു 10 പോയിന്റാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.