ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൂന്നാം സീസണിൽ മുംബൈ സിറ്റി എഫ്സിയുടെ വിജയക്കുതിപ്പ് തുടരുന്നു. ചെന്നൈയിൻ എഫ്സിക്കെതിരെ ഇന്നു നടന്ന മൽസരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. മൽസരത്തിന്റെ ഇരുപകുതികളിലുമായിട്ടായിരുന്നു മുംബൈയുടെ ഗോളുകൾ. അർജന്റീനക്കാരനായ ഡെഫെഡറിക്കോ (32), ഹംഗറിയിൽനിന്നുള്ള ക്രിസ്റ്റ്യൻ വാഡോക്സ് (60) എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്.
സീസണിൽ മുംബൈയുടെ ആറാം വിജയവും ചെന്നൈയിന്റെ ആറാം തോൽവിയുമാണിത്. വിജയത്തോടെ മുംബൈ തങ്ങളുടെ സെമി സാധ്യതകൾ ഭദ്രമാക്കിയപ്പോൾ തോൽവി വഴങ്ങിയ നിലവിലെ ജേതാക്കൾ കൂടിയായ ചെന്നൈയിന്റെ സെമിസാധ്യതകൾ മങ്ങി. 13 മൽസരങ്ങളിൽനിന്ന് 22 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. 11 മൽസരങ്ങളിൽനിന്ന് 17 പോയിന്റുള്ള ഡൽഹിയാണ് രണ്ടാമത്. 12 മൽസരങ്ങളിൽനിന്ന് 14 പോയിന്റുള്ള ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്ത് തുടരുന്നു.
മൽസരത്തിൽ ജയിച്ചത് മുംബൈയാണെങ്കിലും വിജയത്തിന്റെ ആശ്വാസം കേരളാ ബ്ലാസ്റ്റേഴ്സിനും കൂടിയാണ്. ഈ മൽസരം ചെന്നൈയിൻ വിജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി അവർ മൂന്നാം സ്ഥാനത്തേക്ക് കയറുമായിരുന്നു. മുംബൈ വിജയിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനം നിലനിർത്തി. മാത്രമല്ല, വെള്ളിയാഴ്ച കൊച്ചിയിൽ പുണെയ്ക്കെതിരെ നടക്കുന്ന മൽസരത്തിൽ വിജയിച്ചാൽ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്യാം.