കരുത്തരായ മുംബൈ സിറ്റി എഫ്സിയെ മറികടന്ന് അത്‍ലറ്റിക്കോ ഡി കൊൽക്കത്ത ഐഎസ്എൽ മൂന്നാം പതിപ്പിന്റെ ഫൈനലിൽ. മുംബൈയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരാളികളെ ഗോള്‍രഹിത സമനിലയിൽ തളച്ചാണ് ഫൈനലിലേക്കുള്ള കൊല്‍ക്കത്തയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ കൊൽക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു.
രണ്ടാം പാദ സെമി പോരാട്ടം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ മുന്‍തൂക്കം നേടിയാണ് കൊൽക്കത്ത രണ്ടാം ഐഎസ്എൽ കലാശപ്പോരിന് യോഗ്യത നേടിയത്. പ്രഥമ ഐഎസ്എൽ സീസണിലെ ചാംപ്യൻമാരാണ് കൊൽക്കത്ത.
ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട റോബർട്ട് ലാൽത്‌ലാമ്വാന പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് മൽസരത്തിന്റെ ഭൂരിഭാഗം സമയവും കൊൽക്കത്ത കളിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ മൽസരിച്ച് അവസരങ്ങൾ പാഴാക്കിയതാണ് സ്വന്തം തട്ടകത്തിലെ രണ്ടാം പാദ സെമിയിൽ മുംബൈയ്ക്ക് വിനയായത്.
ആദ്യപാദത്തിൽ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് രണ്ടാംപാദമൽസരം നഷ്ടമായ സൂപ്പർതാരം ഡിയേഗോ ഫോർലാന്റെ അഭാവവും അവരുടെ പ്രകടനത്തിൽ നിഴലിച്ചുനിന്നു. കേരളാ ബ്ലാസ്റ്റേഴ്സ്-ഡൽഹി ഡൈനാമോസ് രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികൾ. കൊച്ചിയിൽ നടന്ന ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. നാളെ വൈകിട്ട് ഡൽഹിയിയുടെ തട്ടകത്തിലാണ് രണ്ടാം പാദ സെമി പോരാട്ടം.