കൊച്ചി ∙ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദീൻ സിദാൻ കലൂർ സ്റ്റേഡിയത്തിലെ ഗാലറി കണ്ടിരുന്നെങ്കിൽ കണ്ണു നിറഞ്ഞു പോകുമായിരുന്നു! കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി കളി കാണാൻ ആയിരക്കണക്കിനു പേർ ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് സിദാന്റെ മൊട്ടത്തലയൻ മുഖം മൂടി അണിഞ്ഞായിരുന്നു. സിദാനോടുള്ള ആരാധന മൂത്തിട്ടല്ല, ചെന്നൈയിൻ കോച്ച് മാർക്കോ മറ്റരാസിയോടുള്ള വിരോധമായിരുന്നു ഇതിനു പിന്നിൽ.
ബ്ലാസ്റ്റേഴ്സ് ചെന്നൈയിൽ കളിച്ചപ്പോൾ മൽസരശേഷം ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ടിനോട് മറ്റരാസി മോശമായി പെരുമാറിയിരുന്നു. ഇതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട മറ്റരാസിക്ക് അടുത്ത കളിയിൽ പുറത്തിരിക്കേണ്ടിയും വന്നു. ആ സംഭവത്തിലുള്ള പ്രതിഷേധമായാണു സ്വന്തം നാട്ടിലെത്തുമ്പോൾ ഇങ്ങനെയൊരു പണി കൊടുക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചത്.
സിദാൻ മുഖം മൂടിക്കു 10 രൂപയായിരുന്നു വില. 35,000 മുഖംമൂടികളാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിച്ചതെന്നും ഇതെല്ലാം കളി തുടങ്ങും മുൻപേ വിറ്റു തീർന്നെന്നും മറ്റരാസി വിരുദ്ധ കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു. കളി തോറ്റു വീര്യം ചോർന്ന മറ്റരാസി ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ ആർത്തിരമ്പിയ ഗാലറിയിലേക്കൊന്നു തിരഞ്ഞുപോലും നോക്കാതെ തലകുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങി.