ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ചു. മുഹമ്മദ് റാഫിയും കെർവെൻസ് ബെല്‍ഫോര്‍ട്ടും ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. എട്ടു പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേയ്ക്ക മുന്നേറി.
ഇനിയുമൊരു സമനില ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍ അവസാനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ ബെല്‍ഫോര്‍ട്ടിന്റെ കാലുകളില്‍ നിന്ന് പാഞ്ഞ മിന്നല്‍ ഗോള്‍. ബ്ലാസ്റ്റേഴ്സിന് ജീവവായു കിട്ടിയപ്പോള്‍ എഫ്.സി.ഗോവയ്ക്ക് ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി. കളി തുടങ്ങിയത് പതിവ് പോലെ. എതിര്‍ പോസ്റ്റിലേക്ക് മിന്നല്‍ പിണര്‍പോല പന്തുമായി പാഞ്ഞ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗോവയുടെ പോസ്റ്റില്‍ തമ്പടിച്ചു കളിച്ചു. പക്ഷെ ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഗോളടിച്ചത് ഗോവയും. 24ാം മിനിറ്റില്‍ ജൂലിയോ സിസാറിലൂടെ.
ആദ്യ പകുതിയില്‍ ലക്ഷ്യം തെറ്റിയ പാസുകളും നഷ്ടമാക്കിയ അവസരങ്ങളും തളര്‍ത്തിയ ബ്ലാസ്റ്റേഴ്സിനെയല്ല പിന്നെ കണ്ടത്. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ മുഹമ്മദ് റാഫിയിലൂടെ സമനില ഗോള്‍.
ഗോളുറപ്പിച്ച മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദിയും ഹ്യൂസിന്റെ പ്രതിരോധപ്പടയും വില്ലനായതോടെ മന്ദര്‍റാവുവിനേയും റോമിയോ ഫെര്‍ണാണ്ടസിനേയും വിങ്ങുകളിലിറക്കി സീക്കോ കരുത്ത് കൂട്ടി. ഗോളിയെ മാത്രം മുന്നില്‍ നിര്‍ത്തി മൈക്കല്‍ ചോപ്ര പായിച്ച ദുര്‍ബലമായ ഷോട്ട് കണ്ട് തലയില്‍ കൈവച്ചുപോയി. നാലുമിനിറ്റിനിള്ളില്‍ എല്ലാ പിഴവുകള്‍ക്കുമുള്ള പരിഹാരമായി ബെല്‍ഫോര്‍ട്ടിന്റെ ഗോളെത്തി. ഹോസുവിന്റെ പാസില്‍ കൊമ്പന്‍മാരുടെ പേരിനൊത്ത ഗോള്‍.
പിഴവുകളും പോരായ്മകളും ഏറെയുണ്ടെങ്കിലും ഈ ജയം ബ്ലാസ്റ്റേഴ്സിന് കരുത്താകും. തിരിച്ചുവരാന്‍ ശേഷിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സിനും ആരാധകര്‍ക്കും ആത്മവിശ്വാസമേകുന്ന വിജയം.